ബെംഗളൂരു: രാജ്യവ്യാവച ചർച്ചയ്ക്ക് കാരണമായി ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്. തനിക്ക് തെറ്റുപറ്റിയെന്നും, ചില യൂട്യൂബർമാരുടെ സമ്മർദത്തിന് വഴങ്ങിയാണ് നുണ പറയേണ്ടി വന്നതെന്നും സുജാത ഭട്ട് പറഞ്ഞു. ധർമസ്ഥലയിലെത്തി മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2003-ൽ ധർമസ്ഥലയിൽ പോയതിന് ശേഷം തൻ്റെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന് സുജാത ഭട്ട് അവകാശവാദമുന്നയിച്ചിരുന്നു. പിന്നീട് തൻ്റെ വാദം കള്ളമാണെന്നും, പരാതി വ്യാജമാണെന്നും തനിക്ക് പെൺമക്കളില്ലെന്നും അവർ തിരുത്തി പറഞ്ഞു.
ഇൻസൈറ്റ് റഷ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുജാത ഭട്ട് പ്രതികരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ, അത് തിരികെ ലഭിക്കാനായാണ് കള്ളം പറഞ്ഞതെന്നായിരുന്നു സുജാതയുടെ പ്രസ്താവന. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അവർ അന്ന് പറഞ്ഞത്. സുജാതയുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അന്വേഷണസംഘത്തിന് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ജൂലൈ 3നാണ് ധർമസ്ഥല കേസിന് തുടക്കമിട്ടത്. ക്ഷേത്ര നഗരമായ ധർമസ്ഥലയിലെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു തലയോട്ടിയുമായി മുഖംമൂടി ധരിച്ച് ഒരു വ്യക്തി എത്തിയത്. ലൈംഗികാതിക്രമത്തിന് ഇരയായവരുൾപ്പെടെ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ ധർമസ്ഥലയിൽ കുഴിച്ചിട്ടുണ്ടെന്നാണ് അയാൾ അന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്.
1990കൾക്കും 2000ത്തിനും ഇടയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിക്കാൻ താൻ നിർബന്ധിതനായി. കുറ്റബോധം കൊണ്ടാണ് പൊലീസിനോട് കാര്യങ്ങൾ പറയുന്നത്. ഈ വെളിപ്പെടുത്തൽ ആണ് കർണാടകയിലാകെ കോളിളക്കമുണ്ടാക്കിയത്.