ഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ എസ്‌ഐടി സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ നാലംഗ അന്വേഷണസംഘത്തെയാണ് സുപ്രീം കോടതി നിയമിച്ചത്. ഉടൻ അന്വേഷണം ആരംഭിക്കുകയും സെപ്റ്റംബർ 12നകം റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിയമവിരുദ്ധമായി മൃഗങ്ങളെ കൈവശം വച്ചു, തടവിലാക്കിയ മൃഗങ്ങളോട് മോശമായി പെരുമാറി, സാമ്പത്തിക ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് അഭിഭാഷക ജയ സുകിൻ വൻതാരയ്‌ക്കെതിരെ ഉന്നയിച്ചിട്ടുള്ളത് . അഭിഭാഷക സമർപ്പിച്ച രണ്ട് ഹർജികൾ ജസ്റ്റിസുമാരായ പങ്കജ് മിത്തലും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഹർജികൾ പ്രധാനമായും മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന് കോടതി പറഞ്ഞു. നീതിയുടെ ലഭ്യമാക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുന്നത് ഉചിതമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വറിനെ കൂടാതെ, ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുൻ മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഐആർഎസ് അനീഷ് ഗുപ്ത എന്നിവരും എസ്‌ഐടിയിലെ അംഗങ്ങളായിരിക്കുമെന്ന് കോടതി ഉത്തരവിൽ പറയുന്നു.