തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി Source: wikkimedia
NATIONAL

"തെരുവുനായകളെ വാക്സിൻ നൽകി തെരുവിൽ വിടണം, ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണം"; ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി

ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നാണ് പുതിയ നിർദേശം. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.

കോടതിയുടെ മുൻ ഉത്തരവ് പുനഃപരിശോധിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻ്റേതാണ് വിധി. നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നത് പൂർണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആക്രമണാത്മക സ്വഭാവമുള്ളതോ പേവിഷബാധയുള്ളതോ ആയ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി.

തെരുവ് നായ്ക്കളെ വാക്സിനേഷൻ നൽകി പിടികൂടിയ അതേ സ്ഥലത്ത് തന്നെ തുറന്നുവിടുക, ആക്രമണകാരികളായ അല്ലെങ്കിൽ, പേവിഷബാധയുള്ള നായ്ക്കളെ തുറന്നുവിടരുത്, നായ്ക്കൾക്ക് റോഡുകളിൽ തീറ്റ നൽകരുത്. തെരുവ് നായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക സ്ഥലം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്.

തെരുവുകളിൽ നായ്ക്കളെ മേയ്ക്കുന്നതായി കണ്ടെത്തിയാൽ, ബന്ധപ്പെട്ട നിയമ ചട്ടക്കൂടിന് കീഴിൽ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണം നൽകാവൂ എന്ന് സൂചിപ്പിക്കുന്ന നോട്ടീസ് ബോർഡുകളും, ഭക്ഷണത്തിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങൾക്ക് സമീപം സ്ഥാപിക്കണം. മുനിസിപ്പൽ വാർഡിലെ ജനസംഖ്യ, തെരുവ് നായ്ക്കളുടെ സാന്ദ്രത എന്നിവ കണക്കിലെടുത്താണ് നഗരസഭകൾ ഭക്ഷണ കേന്ദ്രങ്ങൾ നിർമിക്കേണ്ടത്.

രണ്ട് മാസത്തിനകം ഒരു തെരുവുനായ പോലുമില്ലാത്ത ഇടമായി ഡൽഹി നഗരത്തേയും സമീപപ്രദേശങ്ങളേയും മാറ്റണമെന്ന കോടതി നിർദേശം വലിയ വിവാദമായിരുന്നു.ഡൽഹി പൂത്കാലാൻ മേഖലയിൽ ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. രാജ്യതലസ്ഥാനത്തെ തെരുവ് നായ്ക്കളെയെല്ലാം ദൂരെ എവിടെയെങ്കിലും ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് മാറ്റണമെന്നും മൃഗസ്നേഹികളേയും സന്നദ്ധപ്രവർത്തകരേയും രൂക്ഷമായി വിമർശിച്ച കോടതി ഇനിയും കുഞ്ഞുങ്ങളെ ബലിയാടാക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

കോടതി വിധിയോട് വിയോജിപ്പ് അറിയിച്ച് മൃഗസംരക്ഷകരും സന്നദ്ധപ്രവർത്തകരും രംഗത്തെത്തുകയും ചെയ്തു. തെരുവുനായ്ക്കളോട് ക്രൂരമായ സമീപനം പാടില്ലെന്നാണ് വിമർശനം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടിയത്. മൂന്ന് ലക്ഷത്തിലേറെ തെരുവുനായ്ക്കളുള്ള ഡൽഹിയിൽ, ചുരുങ്ങിയ സമയത്തിനകം പ്രായോഗികമാക്കാവുന്ന ഉത്തരവല്ല കോടതിയിൽ നിന്ന് ഉണ്ടായതെന്ന വിമർശനവും ഉയർന്നിരുന്നു.

SCROLL FOR NEXT