സുപ്രീം കോടതി  Source: ANI
NATIONAL

ഒടുവില്‍ സുപ്രീം കോടതിക്ക് 'സമയം കിട്ടി'; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളില്‍ രണ്ട് ഹര്‍ജികള്‍ പരിഗണിക്കും

പൊലീസിന്റെ അമിതബലപ്രയോഗവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒന്നിലധികം സംസ്ഥാനങ്ങളെ കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഒടുവില്‍, പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സൂപ്രീം കോടതി പരിഗണിക്കുന്നു. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പൊലീസിന്റെ അമിതബലപ്രയോഗം ആരോപിച്ചുള്ള ഹര്‍ജികള്‍ ജൂലൈ 27ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് പൊതുതാൽപര്യ ഹര്‍ജികൾ പരിഗണിക്കുക.

വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ബെഞ്ചിനു മുമ്പാകെ അറിയിച്ചു. പൊലീസിന്റെ അമിതബലപ്രയോഗവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒന്നിലധികം സംസ്ഥാനങ്ങളെ കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ പൊലീസ് അതിക്രമം തടസ്സമില്ലാതെ തുടരുകയാണ്. അതില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ കോടതി ഇടപെടണം എന്നായിരുന്നു ഗോപാല്‍ ശങ്കരനാരായണന്റെ സബ്‌മിഷന്‍. ഇക്കാര്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജികള്‍ തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് അതിക്രമം നടത്തിയെന്ന പരാതികളില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ പോലും കോടതി തയ്യാറായില്ല. 'കോടതിയുടെ സമയം പാഴാക്കരുത്' എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പ്രതികരണം. സബ്‌മിഷന്‍ പോലും വെട്ടിച്ചുരുക്കിയ ചീഫ് ജസ്റ്റിസ് "ഞങ്ങളുടെ സമയം വെറുതെ പാഴാക്കരുത്. നിങ്ങളുടെ സമയവും പാഴാക്കരുത്. വളരെ നന്ദി" എന്നാണ് പ്രതികരിച്ചത്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ട്, പരിശോധിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, "ദൃശ്യങ്ങളിലൊന്നും കോടതിക്ക് താല്‍പ്പര്യമില്ലെന്നും, അതൊന്നും കാണാനുള്ള സമയമില്ലെന്നും" കൂടി ചീഫ് ജസ്റ്റിസ്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

വിമര്‍ശനം കടുത്തതോടെ, മാധ്യമങ്ങള്‍ തെറ്റായാണ് വാര്‍ത്ത കൊടുത്തതെന്ന വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ ഈ വിഷയുമായി ബന്ധപ്പെട്ട് ആരും ഹര്‍ജി ഫയൽ ചെയ്തിട്ടില്ല. ഒരു അഭിഭാഷകന്‍ വിഷയം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. പിന്നാലെയാണ്, ഗോപാല്‍ ശങ്കരനാരായണന്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.

SCROLL FOR NEXT