ഇസക്കി സുബയ്യ സ്പീക്കർക്ക് രാജി കത്ത് സമർപ്പിക്കാനെത്തിയപ്പോൾ 
NATIONAL

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; അണ്ണാ ഡിഎംകെയിൽ നിന്ന് ഒരു എംഎൽഎ കൂടി രാജിവച്ചു

അംബാസമുദ്രം മണ്ഡലത്തിലെ എംഎൽഎ ഇസക്കി സുബയ്യയാണ് തൻ്റെ നിയമസഭാംഗത്വം രാജിവച്ചത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ രാഷ്ട്രീയ നാടകം തുടരുകയാണ്. അണ്ണാ ഡിഎംകെയുടെ അംബാസമുദ്രം മണ്ഡലത്തിലെ എംഎൽഎ ഇസക്കി സുബയ്യ തൻ്റെ നിയമസഭാംഗത്വം രാജിവച്ചു. പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്ന നാലാമത്തെ എംഎൽഎയാണ് ഇദ്ദേഹം. സെക്രട്ടറിയേറ്റിലെത്തി സ്പീക്കർ ജെ.സി.ഡി. പ്രഭാകറിനെ നേരിൽ കണ്ടാണ് അദ്ദേഹം തൻ്റെ രാജിക്കത്ത് സമർപ്പിച്ചത്.

അണ്ണാ ഡിഎംകെ വിട്ട് ടിവികെയുടെ ഭാഗമാകാനാണ് നീക്കമെന്നാണ് സൂചന. ഓപ്പറേഷൻ എൽ എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിൻ്റെ ഭാഗമായാണ് രാജി എന്നാണ് വിവരം. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷനേടാൻ ടിവികെ ഈ ഓപ്പറേഷൻ നടപ്പിലാക്കുന്നത്. എംഎൽഎമാരെ രാജിവയ്പ്പിക്കുകയും, ഉപതെരഞ്ഞെടുപ്പിലൂടെ ടിവികെ ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇതിനായി സ്വീകരിക്കുന്നത്.

കഴിഞ്ഞ മെയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമത എംഎൽഎമാരിൽ ഒരാളായിരുന്നു ഇസക്കി സുബയ്യ. മുൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൻ്റെ ഭാഗമായിരുന്നു ഇദ്ദേഹം.

ഇസക്കി സുബയ്യയ്ക്ക് മുൻപ് അണ്ണാ ഡിഎംകെയിൽ നിന്ന് പ്രമുഖ നേതാക്കൾ പടിയിറങ്ങിയിരുന്നു. മധുരാന്തകം എംഎൽഎ മരഗതാം കുമാരവേൽ, പെരുന്തുറൈ എംഎൽഎ എസ്. ജയകുമാർ, ധരപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് നിയമസഭാംഗത്വം രാജിവച്ചത്.

രാജിക്ക് പിന്നാലെ ഇവർ ടിവികെ എന്ന രാഷ്ട്രീയ പാർട്ടിയിൽ ഔദ്യോഗികമായി ചേരുകയും ചെയ്തിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാല് എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് നഷ്ടമായിരിക്കുന്നത്.

SCROLL FOR NEXT