ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ രാജിവച്ചു. ആറു മാസം കാലാവധി ബാക്കിയിരിക്കെയാണ് രാജി. ഓഗസ്റ്റ് 18ന് വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. കമ്പനിയിലെ ഭരണപരമായ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജി വിവരം പുറത്തുവന്നത്. പുനർനിയമനം ആഗ്രഹിക്കുന്നില്ലെന്നും, നിലവിലെ കാലാവധി കഴിയുംവരെ സേവനമനുഷ്ഠിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 ഫെബ്രുവരി വരെയാണ് ചന്ദ്രശേഖരന്റെ കാലാവധി.
"ടാറ്റ ഗ്രൂപ്പില്‍ 40 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതം പൂര്‍ത്തിയാക്കി. മഹത്തായൊരു സ്ഥാപനത്തില്‍ ഇത്രകാലം ജോലിപരമായ സംഭാവന ചെയ്യാന്‍ ലഭിച്ച അവസരത്തിന് നന്ദിയുണ്ട്. കഴിഞ്ഞ പതിറ്റാണ്ട് ടാറ്റ സൺസിനെ നയിക്കാനായി എന്നത് വലിയൊരു ബഹുമതിയും ഉത്തരവാദിത്തവുമാണ്. ടാറ്റ സൺസിന്റെ ചെയർമാൻ എന്ന നിലയില്‍ എന്റെ നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കുകയാണ്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ഏകകണ്ഠമായി എന്റെ കാലാവധി അഞ്ച് വർഷത്തേക്കു കൂടി നീട്ടാൻ തീരുമാനിച്ച് ശുപാർശ ചെയ്തിരുന്നു. ഇത് ടാറ്റ സൺസ് നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ശരിവച്ചു. പിന്നാലെ, 2026 ഫെബ്രുവരി 24ന് ടാറ്റ സൺസ് ബോർഡിൽ പ്രമേയം അവതരിപ്പിച്ചു. പക്ഷേ, ബോർഡ് അംഗങ്ങളിൽ ഒരാൾ അതിനെ പിന്തുണയ്ക്കാത്തതിനാൽ നിർദേശം നടപ്പാക്കാനായില്ല. ഏകകണ്ഠമായ പിന്തുണ ഇല്ലെന്നതിനാല്‍ ഞാനെന്റെ തീരുമാനം മാറ്റി.
ആ ബോർഡ് യോഗം കഴിഞ്ഞിട്ട് ആറു മാസമായെങ്കിലും ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല. ടാറ്റ സൺസ് വളരെ വലിയൊരു സ്ഥാപനമാണ്. പല തന്ത്രപരമായ പദ്ധതികളും നിര്‍വഹണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. 2027 ഫെബ്രുവരിക്കുശേഷം ഗ്രൂപ്പിനെ നയിക്കാൻ ഒരു നേതാവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മാത്രമല്ല, ജീവനക്കാർക്കും നിക്ഷേപകർക്കും പങ്കാളികൾക്കും നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തതയും പ്രധാനമാണ്"- ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.
രത്തൻ ടാറ്റയുടെ മരണത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഭരണത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ചന്ദ്രശേഖരന്റെ രാജി തീരുമാനത്തിലും പ്രതിഫലിക്കുന്നത്. ചന്ദ്രശേഖരന്റെ കാലാവധി നീട്ടണമെന്ന ശുപാര്‍ശ വന്നിരുന്നെങ്കിലും, അഞ്ചു വർഷം കാലാവധിക്കുപകരം രണ്ടു വർഷത്തെ എക്സിക്യൂട്ടീവ് കാലാവധി മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ നിലപാട്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എയർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങി മുപ്പതിലധികം കമ്പനികളെ നിയന്ത്രിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപ ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ്. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചും, കാലാവധി നീട്ടി നല്‍കുന്നതുമൊക്കെ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകാറുള്ളത്. അതിനുമുമ്പേയാണ് ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം.