NATIONAL

പറന്നെത്തുന്ന രക്ഷാകരങ്ങൾ..! പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ എമർജൻസി ലാൻഡിങ് പരിശീലനം നടത്തി വ്യോമസേന

പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് വ്യോമസേനയുടെ എമർജൻസി ലാൻഡിങ് പരിശീലനം എന്നതും ശ്രദ്ധേയമാണ്

Author : ലിൻ്റു ഗീത

ലഖ്നൗ: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ എമർജൻസി ലാൻഡിങ് പരിശീലനം നടത്തി വ്യോമസേന. യുദ്ധവും പ്രകൃതിക്ഷോഭവുമടക്കമുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം എന്നും സജ്ജമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേ വ്യോമസേന ഒരു സൈനികവിമാനത്താവളത്തിന് തുല്യമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് വ്യോമസേനയുടെ എമർജൻസി ലാൻഡിങ് പരിശീലനം എന്നതും ശ്രദ്ധേയമാണ്. പരിശീലനത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ദേശീയപാതയിലേക്ക് പറന്നിറങ്ങിയതും കൗതുകമായി.

ഇന്ത്യയുടെ അഭിമാനമായ സുഖോയ് 30, ജാഗ്വാർ, മിറാഷ് ഫൈറ്റർ ജെറ്റുകൾക്കൊപ്പം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വിഭാഗത്തിലുള്ള C 295, AN 32 വിമാനങ്ങളും ദേശീയപാതയിൽ പറന്നിറങ്ങി. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാതെ സൈനികർ താഴെയിറങ്ങുന്നതും പരിശീലനത്തിൻ്റെ ഭാഗമായിരുന്നു. വ്യോമസേനയുടെ MI 17 ഹെലികോപ്റ്ററുകളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

നിലവിൽ രാജ്യത്താകെ 11 സംസ്ഥാനങ്ങളിലായി 28 എമർജൻസി ലാൻഡിങ് ഫീൽഡുകളാണ് വ്യോമസേന കണ്ടെത്തിയിരിക്കുന്നത്. പ്രവർത്തനത്തിലുള്ള 15 സ്ഥലങ്ങളിൽ 11 ഇടങ്ങളിലും ദേശീയപാതയിലാണ് ലാൻഡിങ് ഫീൽഡ് ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT