ഇഷ്ടക്കേടിന് കാരണം 'വിഗ്' അല്ല 
NATIONAL

ഇഷ്ടക്കേടിന് കാരണം 'വിഗ്' അല്ല; കൊലപാതകത്തിന് പിന്നിലെ വിഗ് തിയറി തള്ളി കേതൻ്റെ കുടുംബം

സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് കേതൻ്റെ പിതാവ് വിശാൽ അഗർവാൾ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പൂനെ: പ്രതിശ്രുത വരൻ വ്യവസായി കേതൻ അഗർവാളിനെ സിയ കൊലപ്പെടുത്താൻ കാരണം വിഗ് ധരിക്കുന്നത് കൊണ്ടാണെന്ന വാദം നിഷേധിച്ച് കുടുംബം. കേതൻ വിഗ് ഉപയോഗിക്കുന്ന വിവരം വിവാഹനിശ്ചയത്തിന് മുൻപ് തന്നെ സിയ ഗോയലിനെയും കുടുംബത്തെയും അറിയിച്ചിരുന്നതാണ്.

ചില മരുന്നുകൾ കഴിക്കുന്നതിനാൽ കേതന് ചെറിയ അളവിൽ മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഇക്കാര്യം നേരത്തെ സിയയുടെ കുടുംബത്തെ അറിയിച്ചതാണ്. അതു കൊണ്ട് ഇക്കാരണത്താൽ കൊല നടത്താൻ സാധ്യതയില്ലെന്ന് കേതൻ്റെ പിതാവ് വിശാൽ അഗർവാൾ പറഞ്ഞു.

എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് വേണ്ട എന്ന് പറയാമായിരുന്നു. അത് സിയയ്ക്ക് ഒരു പ്രശ്‌നമായിരുന്നെങ്കിൽ വിവാഹം ഉപേക്ഷിക്കാൻ വളരെ എളുപ്പമായിരുന്നുവെന്നും വിശാൽ അഗർവാൾ പറഞ്ഞു. വിഗുമായി ബന്ധപ്പെട്ട ആരോപണം സിയയും കാമുകൻ ചേതൻ ചൗധരിയും കെട്ടിച്ചമച്ച കഥയാണ്.

സിയയുടെ മുൻബന്ധവും കേതൻ്റെ സ്വത്ത് കൈവശപ്പെടുത്താനുമാണ് ഇവർ കൊല ആസൂത്രണം ചെയ്തതെന്ന് കേതൻ്റെ കുടുംബം ആരോപിച്ചു. കേതനുമായി വിവാഹം ഉറപ്പിച്ചിട്ടും സിയ കാമുകനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കേതനെ കൊലപ്പെടുത്തുന്നതിന് മുൻപ് സിയയും കാമുകനും കഫേയിൽ വച്ച് ഗൂഢാലോചന നടത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സിയയെ ചേതൻ സ്വകാര്യ സന്ദേശങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ജൂൺ 18 ന് പൂനെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ ഒരു പാറക്കെട്ടിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് കേതനെ സിയയും കാമുകനും കൊലപ്പെടുത്തിയത്. കേതൻ ട്രെക്കിംഗിനിടെ വഴുതി വീണതാണെന്ന് സിയ കുടുംബത്തോട് പറഞ്ഞതിനെ തുടർന്ന് ആദ്യം അപകട മരണമായി കേസ് രജിസ്റ്റർ ചെയ്തു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി. കൂടാതെ സിയയുടെ മൊഴിയിലെ വൈരുദ്ധ്യവും സംശയത്തിന് കാരണമായി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കോട്ടയിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സിയയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

SCROLL FOR NEXT