NATIONAL

ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ മാത്രം റദ്ദാക്കിയത് 30 ഇൻഡിഗോ വിമാന സര്‍വീസുകള്‍; വിമാനത്താവളങ്ങളില്‍ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍

ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട 30 ഓളം വിമാനങ്ങളാണ് വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടച്ചയായി തടസപ്പെടുന്നതിനിടെ ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലുമടക്കമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍. ആയിരത്തിലേറെ യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട 30 ഓളം വിമാനങ്ങളാണ് വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്. ഹൈദരാബാദില്‍ നിന്ന് 33 വിമാനങ്ങളും റദ്ദാക്കി.

വ്യാഴാഴ്ച മാത്രം 170 ലേറെ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലായി 200 ലേറെ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം സര്‍വീസ് റദ്ദാക്കിയത്.

സാങ്കേതിക തടസങ്ങളും ശൈത്യകാല സര്‍വീസുകളുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളില്‍ വന്ന തടസങ്ങളും ഏവിയേഷന്‍ സിസ്റ്റത്തില്‍ ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളുമാണ് സര്‍വീസ് റദ്ദാക്കുന്ന കാരണങ്ങളിലേക്ക് എത്തിയതെന്നുമാണ് ഇന്‍ഡിഗോ നല്‍കുന്ന വിശദീകരണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കി വരികയാണെന്നും അത് 48 മണിക്കൂറിനുള്ളില്‍ നിലവില്‍ വരുമെന്നും ഇതോടെ സാധാരണഗതിയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ പുതിയതും കര്‍ശനവുമായ ഡ്യൂട്ടി ടൈം നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം, ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും കുറവ് നേരിടുകയാണ്. പുതുക്കിയ നിയമങ്ങള്‍ പൈലറ്റുമാര്‍ക്ക് പറക്കാന്‍ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം കുത്തനെ കുറയ്ക്കുകയും, നിര്‍ബന്ധിത വിശ്രമ ആവശ്യകതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതും സര്‍വീസില്‍ തടസം നേരിട്ടതിന് കാരണമായി.

ഏഷ്യയിലെ ഏറ്റവും വലിയ വിമാനഗതാഗത നെറ്റ്വര്‍ക്കുകളില്‍ ഒന്നായ ഇന്‍ഡിഗോ, പ്രതിദിനം 2,200ലധികം വിമാനങ്ങളും, ഗണ്യമായ അളവില്‍ രാത്രികാല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സമയബന്ധിതമായി റോസ്റ്ററുകള്‍ പുനര്‍നിര്‍മിക്കാന്‍ പാടുപെട്ടു.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഡ്യൂട്ടി ഷെഡ്യൂളുകള്‍, രാത്രി ലാന്‍ഡിംഗ് പ്ലാനുകള്‍, ആഴ്ച തോറുമുള്ള വിശ്രമ ചാര്‍ട്ടുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നു. എയര്‍ലൈനിന്റെ ഷെഡ്യൂളിംഗ് സംവിധാനങ്ങള്‍ പൂര്‍ണമായും സ്ഥിരത കൈവരിച്ചിട്ടില്ലെന്നും, പുതിയ ആവശ്യകതകള്‍ തിരക്കേറിയ റൂട്ടുകളില്‍ ഉടനടി ജീവനക്കാരുടെ കുറവ് സൃഷ്ടിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു

SCROLL FOR NEXT