ശവപ്പെട്ടി കച്ചവടക്കാരൻ നിലേഷ് ഭായ്  Source: News Malayalam 24x7
NATIONAL

"മഹാദുരന്തം വലിയ വേദനയുണ്ടാക്കി, പക്ഷേ തൊഴിലാണല്ലോ"; അഹമ്മദാബാദ് നഗരത്തിലെ ശവപ്പെട്ടി കച്ചവടക്കാർ

Al 171 ലണ്ടൻ വിമാനദുരന്തമുണ്ടായ അന്ന് രാത്രി എയർ ഇന്ത്യാ ഓഫീസിൽ നിന്ന് നിലേഷിന് ഒരു കോൾ വന്നു. എത്ര പെട്ടികൾ സ്റ്റോക്ക് ഉണ്ടാകുമെന്നായിരുന്നു ചോദ്യം

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് നഗരത്തിലെ ചില കടകളിലെ തൊഴിലാളികൾ നല്ല തിരക്കിലാണ്. മഹാദുരന്തമുണ്ടാക്കിയ വലിയ വേദനയിലും ശവപ്പെട്ടി നിർമിക്കുന്നവരാണവർ. ദുരന്തം വലിയ വേദനയാണ് ഉണ്ടാക്കിയത്. പക്ഷേ തൊഴിലെടുക്കാതെയിരിക്കാൻ കഴിയില്ലല്ലോ എന്നാണ് അവർ പറയുന്നത്.

15 വർഷമായി അഹമ്മദാബാദ് നഗരത്തിൽ ശവപ്പെട്ടിയുണ്ടാക്കുന്നയാണ് നിലേഷ് ഭായ് എന്ന വഗേല നിലേഷ്. Al 171 ലണ്ടൻ വിമാനദുരന്തമുണ്ടായ അന്ന് രാത്രി എയർ ഇന്ത്യാ ഓഫീസിൽ നിന്ന് നിലേഷിന് ഒരു കോൾ വന്നു. എത്ര പെട്ടികൾ സ്റ്റോക്ക് ഉണ്ടാകുമെന്നായിരുന്നു ചോദ്യം. 55 എണ്ണം- നിലേഷ് പറഞ്ഞു. 120 എണ്ണമെങ്കിലും ഉടനെ വേണം എന്നായിരുന്നു ആവശ്യം.

ഒട്ടോ ഡ്രൈവറായിരുന്നു നിലേഷ്. ആകസ്മികമായാണ് ശവപ്പെട്ടി കച്ചവടത്തിലേക്ക് വന്നത്. കച്ചവടം കുറയുമ്പോൾ മറ്റ് പണികൾക്ക് പോകും. ക്രൈസ്തവ വിഭാ​ഗത്തിൽപ്പെട്ടവരാണ് കൂടുതലും ഈ തൊഴിൽ മേഖലയിലുള്ളത്. ഹിന്ദുവായ നിലേഷ് ഇതിനിറങ്ങിയപ്പോൾ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു. പക്ഷേ ഇത് ചെയ്യാനും ആളുകൾ വേണ്ടെയെന്ന് നിലേഷ്.

ജൂൺ 13 ന് രാത്രിയോടെയാണ് ​​ഗുജറാത്തിലെ വഡോദര ഫത്തേജ്​ഗഞ്ചിലെ നെൽവിൽ രാജ് വാഡിയ്ക്ക് ഓർഡർ ലഭിച്ചത്. 100 ശവപ്പെട്ടിക്കുള്ള ഓർഡ‍ർ. പല സൈസിലുള്ളവ അത്രയും എണ്ണം കടയിൽ ഇല്ലായിരുന്നു. അത്രയും സ്റ്റോക്ക് ചെയ്യുന്ന പതിവില്ല. പിന്നീട് കൂടുതൽ പണിക്കാരെ വെച്ച് കുട്ടികൾക്കുള്ളതടക്കം ശവപ്പെട്ടികളുണ്ടാക്കി. 60 വയസ്സുള്ള നെൽവിന് 30 വർ‌ഷമായി ശവപ്പെട്ടി കച്ചവടമാണ്. സാധാരണ 6000 രൂപയാണ് വില. എന്നാൽ 3000 രൂപയ്ക്കാണ് ഇത്തവണ വിറ്റതെന്നും നെൽവിൽ പറയുന്നു.

ഇതിന് മുമ്പ് ​ഗുജറാത്ത് സർക്കാരിൽ നിന്ന് വലിയ ഓർഡ‍ർ വന്നത് നെൽവിൻ ഇപ്പോഴും ഓർക്കുന്നു. 2001ലെ ഭുജ് ഭൂകമ്പത്തിന്റെ ദിനങ്ങളായിരുന്നു അത്. സങ്കടകരമായിരുന്നു ആ ദിനവും.

SCROLL FOR NEXT