NATIONAL

സെങ്കോട്ടയ്യനെ ധനകാര്യത്തിൽ നിന്ന് മാറ്റി, പകരം റവന്യു; തമിഴ്നാട്ടിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ വകുപ്പുകളിൽ മാറ്റം

കോൺഗ്രസ് പ്രതിനിധികളായ എസ്‌ രാജേഷ് കുമാറിന് ടൂറിസവും പി. വിശ്വനാഥന് ഉന്നത വിദ്യാഭ്യാസവും നൽകി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ:തമിഴ്നാട്ടിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ വകുപ്പുകളിൽ മാറ്റം വരുത്തി വിജയ് സർക്കാർ. സെങ്കോട്ടയ്യൻ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് മാരി വിത്സന് നൽകി. പകരം സെങ്കോട്ടയ്യന് റവന്യു വകുപ്പും നൽകി. കോൺഗ്രസ് പ്രതിനിധികളായ എസ്‌. രാജേഷ് കുമാറിന് ടൂറിസവും പി. വിശ്വനാഥന് ഉന്നത വിദ്യാഭ്യാസവും നൽകി.

നേരത്തേ തീരുമാനിച്ചത് പ്രകാരം മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം അടക്കം അഞ്ച് വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ആധവ് അർജുനയാണ് പൊതുമരാമത്ത്, കായിക ക്ഷേമ മന്ത്രി.

അരുൺരാജിന് ആരോഗ്യം, പി. വെങ്കട്ടരമണന് ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സിടിആർ വകുപ്പുകളുമാണ് നിയോ​ഗിച്ചിട്ടുള്ളത്. നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്‌മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മന്ത്രിസഭാ വിപുലീകരണത്തിനായി ടിവികെ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു. അണ്ണാ ഡിഎംകെ വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയാല്‍ പിന്തുണ പിന്‍വലിയ്ക്കുമെന്ന് ഇടത് പാര്‍ട്ടികളും വിസികെയും ടിവികെയെ അറിയിച്ചു.

SCROLL FOR NEXT