Image: X
NATIONAL

"പ്രതിസന്ധി സമയത്ത് ഞങ്ങളായിരുന്നു ഒപ്പമുണ്ടായിരുന്നത്, എന്നിട്ടും"; ഉദയനിധിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ ഇനിയൊരിക്കലും വിശ്വസിക്കരുതെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ടിവികെയുമായുള്ള സഖ്യത്തിന്റെ പേരില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് ഡിഎംകെയും കോണ്‍ഗ്രസും. ഡിഎംകെയുമായുള്ള ഇരുപത് വര്‍ഷത്തിലേറെയുള്ള ബന്ധം അവസാനിപ്പിച്ച് അധികാരത്തിനായി ടിവികെയെ കൂട്ടുപിടിച്ച കോണ്‍ഗ്രസിനെ ഇനിയൊരിക്കലും വിശ്വസിക്കരുതെന്ന് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഉന്നയിച്ചത്. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍.

വിഷമഘട്ടങ്ങളില്‍ ഡിഎംകെയ്‌ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉദയനിധി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെയ്ക്ക് ഒപ്പം ചേര്‍ന്നത് എന്നും കോണ്‍ഗ്രസ് എംപി അവകാശപ്പെട്ടു. എല്ലായ്‌പ്പോഴും മതേതരത്വത്തിനൊപ്പം നില്‍ക്കുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപി ഡിഎംകെയേയും അണ്ണാ ഡിഎംകെയേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അത് കോണ്‍ഗ്രസിന്റെ തത്വത്തിന് എതിരാണ്. ബിജെപിയുമായുള്ള ഒരുവിധ ധാരണയും വെച്ചുപൊറുപ്പിക്കില്ലെന്നും മാണിക്കം ടാഗോര്‍ വ്യക്തമാക്കി.

തമിഴ് രാഷ്ട്രീയത്തിലെ ചിര വൈരികളായ രണ്ട് ദ്രാവിഡ കക്ഷികള്‍, മുന്‍പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ സഖ്യത്തിനുള്ള നീക്കം നടത്തിയെന്ന വാര്‍ത്തകളെ കുറിച്ചാണ് ടാഗോര്‍ ചൂണ്ടിക്കാട്ടിയത്. ടിവികെ സര്‍ക്കാര്‍ രൂപീകരണം തടയാന്‍ ഡിഎംകെ-അണ്ണാ ഡിഎംകെ ചര്‍ച്ചകള്‍ നടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസാണെന്ന് ഉദയനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അധികാരത്തിന്റെ പിന്നാലെ പോയെന്നും കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ലെന്നും പറഞ്ഞ ഉദയനിധി, ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ അടുപ്പിക്കുകയോ ചെയ്യരുതെന്നും ആഹ്വാനം ചെയ്തിരുന്നു. ഈ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

SCROLL FOR NEXT