NATIONAL

Union Budget 2026 | കേരളത്തെ തഴഞ്ഞു, അതിവേഗ റെയിൽപാതയും എയിംസുമില്ല; നിരാശയായി 'ഒരു മണിക്കൂര്‍ 26 മിനിറ്റ്' കേന്ദ്ര ബജറ്റ്

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ഇവിടെ ലൈവായി വായിക്കാം.

ന്യൂസ് ഡെസ്ക്

രാഷ്ട്രപത്രി ഭവനിലെത്തി ധനമന്ത്രി നിർമല സീതാരാമൻ

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപത്രി ഭവനിലെത്തി പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ കണ്ട് ആശീർവാദം വാങ്ങി ധനമന്ത്രി നിർമല സീതാരാമൻ.

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം

മുൻ വർഷങ്ങളിൽ കേന്ദ്ര ബജറ്റിൽ അവഗണന ആയിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയത് കേരളത്തിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ചുരുങ്ങിയപക്ഷം എയിംസെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളത്.

കേന്ദ്ര ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്താണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർമലാ സീതാരാമന് കൈമാറിയത്. 21000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിൻ്റെ കത്തിലുള്ളത്.

പാർലമെൻ്റിലെ സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ജനുവരി 29നാണ് പാർലമെൻ്റിലെ ഇരു സഭകളിലും 2025-26ലെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. ബജറ്റിന് മുമ്പുള്ള ഈ സമഗ്രമായ രേഖ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ പ്രകടനം അവലോകനം ചെയ്യുകയും 2026ലെ കേന്ദ്ര ബജറ്റിൻ്റെ ദിശ നിശ്ചയിക്കുകയും ചെയ്തു. ആഗോള തലത്തിൽ തിരിച്ചടികൾ ഉണ്ടായിട്ടും ശക്തമായ ആഭ്യന്തര ഡിമാൻഡ് ചൂണ്ടിക്കാട്ടി, 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.8%-7.2% പരിധിയിലായിരിക്കും എന്നാണ് സർവേ പ്രവചിച്ചത്. ഉപഭോഗത്തിൻ്റേയും നിക്ഷേപത്തിൻ്റേയും ഇരട്ട എഞ്ചിൻ നയിക്കുന്ന 2026 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.4 ശതമാനമാണെന്നാണ് സർക്കാർ പറയുന്നത്.

ബജറ്റിന് മുന്നോടിയായി സെൻസെക്സ് 82,328.15 പോയിൻ്റിൽ

2026-27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി സെൻസെക്സ് 82,328.15 പോയിൻ്റിലും, നിഫ്റ്റി 25,314.60 പോയിൻ്റിലും വ്യാപാരം നടത്തി.

പ്രധാനമന്ത്രി മോദിയും അമിത് ഷായും പാർലമെൻ്റിൽ എത്തി

നിർമലാ സീതാരാമൻ്റെ ഒൻപതാമത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻ്റിൽ എത്തി. നിർമലാ സീതാരാമനും ഇതിനോടകം പാർലമെൻ്റിൽ എത്തിയിട്ടുണ്ട്. 11 മണിക്കാണ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 'ആദ്യത്തെ ഞായറാഴ്ച ബജറ്റ്'

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഞായറാഴ്ച ബജറ്റാണ് ഇന്ന് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. കേന്ദ്ര ധനമന്ത്രിയെന്ന നിലയിൽ നിർമലാ സീതാരാമൻ്റെ ഒൻപതാമത്തെ ബജറ്റ് അവതരണമാണ് ഇത്.

രാഷ്ട്രപതി ദ്രൗപതി മുർമു ധനമന്ത്രി നിർമലാ സീതാരാമന് മധുരം നൽകുന്നു

രാഷ്ട്രപതി ദ്രൗപതി മുർമു ധനമന്ത്രി നിർമലാ സീതാരാമന് മധുരം നൽകുന്നു

ബജറ്റ് അവതരണം തുടങ്ങി

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് സഭയുടെ മുന്നിൽ വച്ചു.

ഇന്ത്യ സുസ്ഥിരമായ വികസനപാതയിലെന്ന് കേന്ദ്ര ധനമന്ത്രി

ഇന്ത്യ സുസ്ഥിരമായ വികസനപാതയിലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടെന്നും വികസിത ഭാരത സങ്കൽപ്പത്തിലേക്ക് വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണെന്നും ധനമന്ത്രി പാർലമെൻ്റിൽ പറഞ്ഞു.

ഇത് യുവശക്തി ബജറ്റെന്ന് ധനമന്ത്രി

ഇപ്രാവശ്യത്തേത് യുവശക്തി ബജറ്റെന്ന് ധനമന്ത്രി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാകാനുള്ള രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ഒപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി. ജിഎസ്‌ടി പരിഷ്ക്കാരവും തൊഴിൽ നിയമങ്ങൾ മാറ്റിയതും തൊഴിൽ മേഖലയ്ക്ക് ഗുണകരമായി. വ്യവസായിക മേഖലയിൽ പുതിയ പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തി. ചെറുകിട, രണ്ടാം നിര വ്യവസായങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.

ലോകത്താകമാനമുള്ള സാമ്പത്തിക പ്രതിസന്ധിയിലും അച്ചടക്കത്തോടെയുള്ള സാമ്പത്തിക ഇടപെടലുകളിലൂടെയും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചും മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ രാജ്യത്തിനായി. കർത്തവ്യഭവനിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിത്, യുവശക്തിയാൽ നയിക്കപ്പെടുന്ന ബജറ്റ്.

ബയോ ഫാർമ ശക്തി (BioPharma SHAKTI)

രാജ്യത്തെ ബയോ ഫാർമ മേഖലയിൽ ലോകത്ത് ഒന്നാമത്തെത്തിക്കും. ആഗോള ബയോ ഫാർമ ഹബ്ബായി രാജ്യത്തെ മാറ്റും. അടുത്ത അഞ്ച് വർഷത്തേക്ക് ആയിരം കോടി രൂപ അനുവദിക്കും.

സെമി കണ്ടക്ടർ മേഖലയുടെ രണ്ടാം ഘട്ടത്തിന് 40,000 കോടി

സെമി കണ്ടക്ടർ മേഖലയിലെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. 40,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിൽ പുതിയ ക്ലിനിക്കൽ ശൃംഖല നടപ്പാക്കും.

കേരളത്തിന് മൈനിങ് കോറിഡോർ

മൈനിങ് മേഖലയിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി കോറിഡോർ. കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് അപൂർവ്വ ധാതുക്കളുടെ മൈനിംഗ് കോറിഡോർ പദ്ധതി നടപ്പാക്കുക.

മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി

വസ്ത്ര നിർമാണ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ കൈത്താങ്ങ്. മഹാത്മാ ഗാന്ധിയുടെ പേരിൽ പുതിയ പദ്ധതി കൊണ്ടുവരും. 'മഹാത്മാ ഗാന്ധി ഗ്രാമ സ്വരാജ്' എന്ന പേരിലാണ് ഖാദി മേഖലയ്ക്കായി പുതിയ പദ്ധതി അവതരിപ്പിക്കുക.

പ്രകൃതിദത്ത ഫൈബർ വികസനത്തിന് ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പരമ്പരാഗത നൂല്‍ നൂല്‍പ്പ് കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. നെയ്ത് മേഖലയുടെ വികസനത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ കൊണ്ടുവരും. വസ്ത്ര നിർമാണ മേഖലയ്ക്ക് 'സമർഥ് 2.0' പദ്ധതി അവതരിപ്പിച്ചു.

ചെറുകിട വ്യവസായ മേഖലയ്ക്ക് 10,000 കോടി

ചെറുകിട വ്യവസായ മേഖലയ്ക്ക് പതിനായിരം കോടി അനുവദിച്ചു. ചെറുകിട സംരംഭങ്ങൾക്ക് 2000 കോടി അനുവദിക്കും. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ സ്വകാര്യ നിർമാതാക്കൾക്ക് റിസ്ക് ഗ്യാരൻ്റി ഫണ്ട് പ്രഖ്യാപിച്ചു.

12 ദേശീയ ജലപാതകൾ; ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി

ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി പ്രഖ്യാപിച്ചു. ഇതിലൂടെ 12 ദേശീയ ജലപാതകൾ നിർമിക്കും. ധാതു നീക്കത്തിന് ഒഡീഷയിൽ നിന്നും സൂറത്തിലേക്ക് ജലപാത തയ്യാറാക്കും. ഉൾനാടൻ ജലഗതാഗതത്തിനും ചരക്ക് നീക്കത്തിനും ആഭ്യന്തര ജലപാതകൾ ഒരുക്കും. ടൂറിസം വികസനത്തിന് സീ പ്ലെയിൻ കൊണ്ടുവരും.

പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും

കേന്ദ്ര സർക്കാരിൻ്റെ പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

നഗര വികസനത്തിന് 5000 കോടി

നഗര വികസനത്തിന് 5000 കോടി അനുവദിച്ചു. വളർച്ചയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തും.

കേരളത്തെ തഴഞ്ഞു; അതിവേഗ റെയിൽവെ കോറിഡോറിൽ കേരളമില്ല

അതിവേഗ റെയിൽ കോറിഡോറിൽ കേരളത്തിന് അവഗണന. ഏഴ് ഹൈസ്പീഡ് റെയിൽ കോറിഡോറുകള്‍ പ്രഖ്യാപിച്ചപ്പോൾ കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ ഒഴിവാക്കി. വാരാണസി, ഹെെദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

പുതുതായി പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികള്‍

  • മുംബൈ - പൂണെ

  • പൂണെ - ഹൈദരാബാദ്

  • ഹൈദരാബാദ് - ബെം​ഗളൂരു

  • ഹൈദരാബാദ് - ചെന്നൈ

  • ചെന്നൈ - ബെം​ഗളൂരു

  • ദില്ലി - വാരാണസി

  • വാരാണസി - സിലി​ഗുരി

ബഹളം വച്ച് കേരള എംപിമാർ

സഭയിൽ കേരള എംപിമാർ "കേരളം.. കേരളം" എന്നുവിളിച്ച് ബഹളം വയ്ക്കുന്നു

ആയുർവേദ മേഖലയിലെ വികസനത്തിന് 'മൂന്ന് ആയുർവേദ എയിംസ്'

ആയുർവേദ മേഖലയിലെ വികസനത്തിന് മൂന്ന് ആയുർവേദ എയിംസ്. ജാംനഗറിലെ ആയുർവേദ മെഡിക്കൽ സെൻ്റർ വികസിപ്പിക്കും. മൃഗസംരക്ഷണത്തിന് വിദേശ രാജ്യങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതി. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കും.

ഗെയിമിങ് മേഖലയിൽ AVGC കണ്ടൻ്റ് ക്രിയേറ്റർ ലാബ്

നിർണായക ബജറ്റ് പ്രഖ്യാപനങ്ങൾ

  • രാജ്യത്തെ എല്ലാ ജില്ലകളിലും ഗേൾസ് ഹോസ്റ്റലുകൾ

  • അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും

  • ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

ടൂറിസം മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ

ടൂറിസം മേഖലയിൽ നാഷണൽ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപിക്കും. 20 അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും. വിനോദ സഞ്ചാര മേഖലയെ ഡിജിറ്റിലൈസ് ചെയ്യും. ഹിമാചലിലും ഉത്തരാഖണ്ഡിലും ഉൾപ്പെടെ മലയോര തീവണ്ടി.

കായിക വികസനത്തിന് 'ഖേലോ ഇന്ത്യ മിഷൻ'

നിർണായക ബജറ്റ് പ്രഖ്യാപനങ്ങൾ

  • വികസിത ഭാരത് പദ്ധതികളിലൂടെ കാർഷിക വരുമാനം വർധിപ്പിക്കും

  • ഫിഷറീസ് മേഖലയിൽ 500 റിസർവോയറുകൾ സംരക്ഷിക്കും

  • കന്നുകാലി വളർത്തലിന് സബ്‌സിഡി പദ്ധതി

  • തീരദേശ പ്രദേശങ്ങളിലെ നാണ്യ വിളകൾക്ക് കൈത്താങ്ങ് നൽകും

  • നാളികേര ഉത്പാദന വികസനത്തിന് പുതിയ പദ്ധതി

കടലാമകളെ സംരക്ഷിക്കാനുള്ള പദ്ധതിയിൽ കേരളം

കടലാമകളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ കേരളം അടക്കം സംസ്ഥാനങ്ങളിൽ പദ്ധതി.

കാർഷിക മേഖലയിലും വൻ പ്രഖ്യാപനങ്ങൾ

കശുവണ്ടി കൊക്കോ വികസനത്തിന് സർക്കാർ പിന്തുണ. ലോകോത്തര ബ്രാൻഡായി ഇന്ത്യ വിപണിയിലെത്തിക്കും. കാർഷിക മേഖലയിൽ എ.ഐ അധിഷ്ഠിത ഭാരത് വിസ്താർ സംവിധാനം നടപ്പാക്കും. കർഷകർക്കായി ബഹുഭാഷാ എഐ ടൂൾ കൊണ്ടുവരും. നാളികേര ഉത്പാദക സംസ്ഥാനങ്ങൾക്ക് കേര വികസന പദ്ധതി.

സ്ത്രീ ശാക്തീകരണത്തിന് ഷീ മാർട്ട്സ്

  • സ്ത്രീ ശാക്തീകരണത്തിനായി നഗര മേഖലകളില്‍ സംരംഭം ആരംഭിക്കാന്‍ 'ഷീ മാർട്ട്സ്'

  • പുതിയ അക്കാദമിക് സോണുകള്‍

  • എജുക്കേഷന്‍ ടു എംപ്ലോയ്മെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കും

ആരോഗ്യ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍

  • 1.5 ലക്ഷം കെയർ ഗിവർമാർക്ക് പരിശീലനം നല്‍കും

  • മെച്ചപ്പെട്ട മാനസികാരോഗ്യ ചികിത്സ ലക്ഷ്യമിട്ട് 'നിംഹാൻസ് 2.0'

  • കാന്‍സർ, പ്രമേഹ മരുന്നുകളുടെ വില കുറയും

വാഹനാപകട നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കും; നിർണായക പ്രഖ്യാപനങ്ങൾ

  • പുതിയ ആദായ നികുതി നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

  • ആദായ നികുതി റിട്ടേണ്‍ മാർച്ച് 31 വരെ ഫയല്‍ ചെയ്യാം

  • സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനമായി തുടരും

  • ധനക്കമ്മി കുറയ്ക്കാൻ നടപടിയുണ്ടാകും

  • നികുതി നിയമങ്ങൾ ലഘൂകരിക്കും

  • ക്ലൗഡ് സർവീസ് നൽകുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് 2047 വരെ 'ടാക്സ് ഹോളിഡേ' അനുവദിക്കും

  • വാഹനാപകട നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കും

  • വിദേശ യാത്ര ടി.സി.എസ് 2 ശതമാനമാക്കി

  • വൈദ്യ പഠനത്തിന് ടി.സി.എസ് 2 ശതമാനമായി കുറച്ചു

ആദായനികുതി സേവനങ്ങൾ ഒറ്റകുടക്കീഴിലാക്കും

  • ക്ലൗഡ് സർവീസ് നൽകുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് 2047 വരെ 'ടാക്സ് ഹോളിഡേ' അനുവദിക്കും

  • നികുതി ദായകർക്കായി ബൈ ബാക്ക് പദ്ധതി നടപ്പാക്കും

  • മദ്യത്തിന്മേലുള്ള ടി സി എസ് 2 ശതമാനമാക്കി

  • ഡാറ്റ സേവന ദാതാക്കൾക്ക് വമ്പൻ നികുതിയിളവുകൾ

  • വിമാന നിർമാണ മേഖലയിൽ ഇറക്കുമതിക്ക് നികുതിയിളവ്

കാൻസർ മരുന്നുകൾക്ക് വില കുറയും

  • 17 കാന്‍സർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

  • ഏഴ് അപൂർവ രോഗങ്ങളുടെ മരുന്നുകള്‍ക്കും ഇളവ്

ആണവ വൈദ്യുത പദ്ധതികൾക്കുള്ള കസ്റ്റംസ് തീരുവ ഇളവ് 2035 വരെ നീട്ടി

ആണവ വൈദ്യുത പദ്ധതികൾക്ക് ആവശ്യമായ വസ്തുക്കളുടെ ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് 2035 വരെ നീട്ടി. ശേഷി കണക്കിലെടുക്കാതെ എല്ലാ ആണവ നിലയങ്ങൾക്കും ഇത് വ്യാപിപ്പിക്കാനും നിർദേശിച്ചതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞു

  • കേരളത്തിന് വൻ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല

  • അതിവേഗ റയിൽവേ പദ്ധതിയില്ല, എയിംസ് ഇല്ല

  • ബജറ്റ് പ്രസംഗത്തിൽ കേരളത്തെ പരാമർശിച്ചത് രണ്ട് തവണ മാത്രം

ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല

  • ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല

  • ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും

ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്

കേന്ദ്ര ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 1000 പോയിൻ്റും നിഫ്റ്റി 300 പോയിൻ്റും ഇടിഞ്ഞു. സെൻസെക്സ് 81,461.24 പോയിൻ്റിലും, നിഫ്റ്റി 25,026.65 പോയിൻ്റിലുമാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

കടുത്ത അവഗണനയുടെ 'ഒരു മണിക്കൂര്‍ 26 മിനിറ്റ്'; നിരാശയായി കേന്ദ്ര ബജറ്റ്

ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത് ഒരു മണിക്കൂര്‍ 26 മിനിറ്റ് സമയമെടുത്താണ്. കേരളത്തിന് അതിവേഗ റെയിൽപാതയും എയിംസും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം അവസാനിച്ചത്. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ കേരളത്തിന് അനുകൂലമായി മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ല.

SCROLL FOR NEXT