ഒമർ അബ്ദുള്ള, ഡൊണാൾഡ് ട്രംപ് Source: Facebook/ Omar Abdullah, Donald Trump
NATIONAL

യുഎസ് മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് സ്വന്തം ആവശ്യം നടത്തുന്നതിന്: ഒമ‍ർ അബ്ദുള്ള

തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി യുഎസ് എന്തും ചെയ്യുമെന്നും ഒമ‍‍ർ അബ്ദുള്ള പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

യുഎസ് സ്വന്തം ആവശ്യം നടക്കുന്നതിനായാണ് മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതെന്ന് ജമ്മു കശ്മീ‍ർ മുഖ്യമന്ത്രി ഒമ‍‍ർ അബ്ദുള്ള. വിചാരിച്ച കാര്യങ്ങൾ നടക്കുന്നത് വരെ മാത്രമാണ് യുഎസ് മറ്റ് രാജ്യങ്ങളുടെ സുഹൃത്ത് ആയിരിക്കുക. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി യുഎസിന് എന്തും ചെയ്യാൻ കഴിയുമെന്നും ഒമ‍‍ർ അബ്ദുള്ള പ്രതികരിച്ചു. പാകിസ്ഥാൻ ആർമി ചീഫ് ആസിം മുനീറിന് വൈറ്റ് ഹൗസിൽ സ്വീകരണം നൽകിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു ഒമ‍ർ അബ്ദുള്ളയുടെ പ്രതികരണം.

"അമേരിക്കൻ പ്രസിഡൻ്റ് സ്വന്തം ഇഷ്ടത്തിന് പ്രവ‍ർത്തിക്കുന്ന ആളാണ്. ആരെയാണ് ക്ഷണിക്കേണ്ടത് ക്ഷണിക്കാൻ പാടില്ലാത്തതെന്ന് നമുക്ക് അവരോട് പറയാൻ സാധിക്കുമോ? അമേരിക്കൻ പ്രസിഡന്റ് നമ്മളുടെ പ്രത്യേക സുഹൃത്താണെന്ന് നമ്മൾ കരുതിയിരുന്നു. അദ്ദേഹം നമ്മളുടെ സൗഹൃദത്തെ ബഹുമാനിക്കുമെന്നും കരുതി. ഇതൊരു പ്രത്യേക വിഷയമാണ്. പക്ഷേ, യഥാ‍ർഥത്തിൽ അമേരിക്ക അവർക്ക് ഗുണം ചെയ്യുന്നത് തന്നെയാണ് ചെയ്യുന്നത്. അവർക്ക് മറ്റൊരു രാജ്യവും വേണ്ടെ"ന്നും ഒമ‍ർ അബ്ദുള്ള പറഞ്ഞു.

ഇറാൻ- ഇസ്രായേൽ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുദ്ധം അവസാനിപ്പിക്കണമെന്നും ച‍ർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു. ആ ആക്രമണം ആരംഭിക്കരുതായിരുന്നു. ഇതിനു മുമ്പ്, ഇറാന്റെ കൈവശം ആണവ ബോംബ് ഉണ്ടോ എന്ന് അമേരിക്കൻ ഇന്റലിജൻസ് ഇൻ ചാർജിനോട് ചോദിച്ചപ്പോൾ, ഇറാന് വളരെക്കാലം ഒരു ബോംബ് നിർമിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാനെ ആക്രമിച്ചു. ഈ ആക്രമണം അവസാനിപ്പിക്കുകയും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണമെന്നും ഒമ‍ർ അബ്ദുള്ള പറഞ്ഞു. ജമ്മുവിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

അതേസമയം, ഇറാൻ- ഇസ്രയേൽ സംഘ‍ർഷത്തിൽ ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് ട്രംപ് തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. "സമീപ ഭാവിയിൽ ഇറാനുമായി ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുള്ളതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും," എന്ന് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും ലീവിറ്റ് അറിയിച്ചു.

SCROLL FOR NEXT