Source: X
NATIONAL

പ്രണയിനിയെ കൊല്ലാൻ തെരഞ്ഞെടുത്തതും പ്രണയ ദിനം; ഡൽഹിയിൽ കാമുകിയെ വെടിവച്ച് കൊന്നശേഷം ജീവനൊടുക്കി യുവാവ്

രേഖയും സുമിത്തും പ്രണയദിനം തെരഞ്ഞെടുത്ത് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നോ എന്ന സംശയങ്ങളാണ് ആദ്യമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

പ്രണയത്തിലായിരുന്ന അല്ലെങ്കിൽ സൗഹൃദത്തിലായിരുന്ന രണ്ടുപേരുടെ മൃതശരീരമാണ്, വാലൻ്റൈൻസ് ഡേ ഉണർന്നപ്പോൾ ഡൽഹിയിലെ നോയിഡ സെക്ടർ കണ്ടത്. 32 വയസുണ്ടായിരുന്ന സുമിത്തിൻ്റെയും 26 വയസ്സുണ്ടായിരുന്ന രേഖയുടെയും ചേതനയറ്റ ശരീരങ്ങൾ ഒരു കാറിനുള്ളിൽ കിടക്കുകയായിരുന്നു. നോയിഡ സെക്ടർ-107 പ്രദേശത്താണ്, ഒരുപാട് ഇഷ്ടങ്ങൾ ബാക്കിയാക്കിയ രണ്ട് മനുഷ്യജീവനുകൾ വെടിയുണ്ടകളാൽ പൊലിഞ്ഞുപോയത്.

ലോകമാകെ പ്രണയത്തിനായി മാറ്റിവയ്ക്കുന്ന ഒരു ദിവസം തന്നെയാണ് സുമിത് പ്രണയിനിയായ രേഖയെ കൊല്ലാൻ തെരഞ്ഞെടുത്തത്. രേഖ സുമിത്തുമായുള്ള പ്രണയം അവസാനിപ്പിച്ച് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനും വിവാഹം കഴിക്കാനും തീരുമാനിച്ചതാണ് അരുംകൊല നടത്താനും ജീവനൊടുക്കാനും ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചത്. പ്രണയിക്കുന്നതുപോലെ ആ ബന്ധം വേണ്ടെന്ന് വയ്ക്കുമ്പോൾ ചെറിയ വേദനകളോടെയാണെങ്കിലും അതിനെ ഉൾക്കൊള്ളാൻ ആളുകൾക്ക് കഴിയാതെ പോകുന്നു എന്ന് തെളിയിക്കുന്ന അതിദാരുണമായ സംഭവമാണ് ഡൽഹിയിൽ പ്രണയദിനമായ ഫെബ്രുവരി 14ന് നടന്നത്.

രേഖയും സുമിത്തും പ്രണയദിനം തെരഞ്ഞെടുത്ത് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നോ എന്ന സംശയങ്ങളാണ് ആദ്യമുണ്ടായത്. എന്നാൽ പ്രാഥമികമായി ശേഖരിക്കപ്പെട്ട വിവരങ്ങൾ വിരൽചൂണ്ടിയ വസ്തുത മറ്റൊന്നിലേക്കാണ്. സുമിത് കരുതിക്കൂട്ടി രേഖയെ കൊണ്ടുപോയി വെടിവച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. കാർ അകത്തുനിന്ന് ലോക്ക് ചെയ്ത ശേഷമാണ് സുമിത്ത് ഈ കടുംകൈ ചെയ്തത്.

നോയിഡ സെക്ടർ 58-ലാണ് രേഖയും കുടുംബവും താമസിച്ചിരുന്നത്. ത്രിലോക്പുരി സ്വദേശിയായിരുന്നു സുമിത്. രണ്ടുപേരും വെള്ളിയാഴ്ച പുറത്തുപോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. എന്തെങ്കിലും സംസാരിക്കാനുണ്ടെന്ന് പറഞ്ഞാകാം സുമിത് രേഖയെ കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കരുതുന്നു. കാറിൻ്റെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുമിത്തിൻ്റെ കൈയിൽ നിന്ന് ഒരു പിസ്റ്റൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാർ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നു. കാറിനുള്ളിൽ നിന്ന് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT