ചെന്നൈ: തമിഴ്‌നാട് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പെൺകുട്ടികൾ ഷോർട്‌സ് ധരിക്കരുതെന്ന വിസിയുടെ നിർദേശത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ നാഗരാജ് നടത്തിയ പരാമർശമാണ് വിവാദമായത്. അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവെക്കുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വിസിയുടെ പരാമർശം.
ക്ലാസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നാഗരാജ് ഈ പരാമർശം നടത്തിയത്. രോഷാകുലരായ വിദ്യാർഥികൾ പ്രസ്താവനയെ അപലപിച്ച് കോളേജിൽ നോട്ടീസുകൾ പതിച്ചു. 'വസ്ത്രങ്ങളെയല്ല, മനസ്സിനെയാണ് കുറ്റപ്പെടുത്തേണ്ടത്' എന്ന് വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി.
വിദ്യാർഥികൾ വിസിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നുെങ്കിലും ആദ്യം വിസമ്മതിക്കുകയാണ് ഉണ്ടായത്. ഞങ്ങളുടെ ഷോർട്ട്സ് കണ്ട് നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുന്നുണ്ടോ സാർ എന്ന് വിദ്യാർഥികൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല.
മാധ്യമങ്ങളോട് സംസാരിക്കാനും വിസി നാഗരാജ് വിസമ്മതിച്ചു. അതേസമയം, സംഭവം തമിഴ്‌നാടിന് പുറത്തേക്കും വ്യാപിച്ചു, ജോധ്പൂരിലെ നിയമ സർവകലാശാലയിലെ വിദ്യാർഥികളും സംഭവത്തെ അപലപിച്ച് പ്രസ്താവന ഇറക്കി.