ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സര്‍ക്കാരിൻ്റെ കാലത്ത് കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വിജയ്. 2021 മെയ് മാസം മുതല്‍ 2026 വരെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കും അധ്യാപകര്‍ക്കുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പലരും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും വിജയ് പറഞ്ഞു. ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് മുന്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ ക്രൂരമായ രീതിയിലാണ് പെരുമാറിയതെന്നും നിയമസഭയില്‍ വിജയ് പറഞ്ഞു.
കര്‍ഷകരുടെയും അധ്യാപകരുടെയും നീതിയുക്തമായ ആവശ്യങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ നിലകൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം നീറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കണമെന്ന് സിപിഐ ടിവികെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.