ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ വെച്ച് സന്ദർശിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സന്ദർശനം ഈ മാസം 27ഓടെ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ അറിയിച്ചിരുന്നു. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാനുള്ള തീരുമാനവും പാർട്ടി പുറത്തുവിട്ടിരുന്നു. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കും. കുടുംബത്തിന് മെഡിക്കല്‍ ഇൻഷുറൻസും, വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നൽകാനും തീരുമാനമായിട്ടുണ്ട്.
നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതലയെന്നും സുപ്രീം കോടതി അറിയിച്ചു.