NATIONAL

ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രീയം കളിക്കരുത്; രാഷ്ട്രപതിക്ക് മറുപടിയുമായി മമത ബാനർജി

ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?', മമത തിരിച്ചടിച്ചു

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വിമർശനത്തിന് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജി. ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പുസമയത്തെ രാഷ്ട്പതിയുടെ തുടർച്ചയായ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മമത ആരോപിച്ചു.

"മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?', മമത തിരിച്ചടിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം നടന്നതായാണ് വിവരം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി പ്രതികരിച്ചതോടെ സംഭവം ചർച്ചയായി. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്.

രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്‌ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു. വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്.

"രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിൻ്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു

SCROLL FOR NEXT