കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രൂപകല്‍പ്പന ചെയ്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപത്തെ പ്രതിമ നീക്കം ചെയ്ത് ബിജെപി സര്‍ക്കാര്‍. പ്രതിമ നീക്കം ചെയ്യുമെന്ന് കായിക മന്ത്രി നിശിത് പ്രമാണിക് പറഞ്ഞ് തൊട്ടടുത്ത ദിവസമാണ് പ്രതിമ നീക്കം ചെയ്തിരിക്കുന്നത്.
രണ്ട് കാലുകളും ചേര്‍ന്ന നടുഭാഗത്ത് ഒരു വലിയ ഫുട്‌ബോളും ഉള്ള അര്‍ധകായ ശില്‍പ്പമാണ് തകര്‍ത്തത്. ഈ ശില്‍പ്പം ജനങ്ങളെ ഭിന്നിപ്പിച്ചുവെന്ന തരത്തില്‍ ബിജെപി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന കായിക മന്ത്രി അറിയിച്ചു.
'ഇത്രയും വിരൂപമായ ഒരു ശില്‍പ്പം അവിടെ നിലനിര്‍ത്തേണ്ടതില്ല. പകുതിയില്‍ മുറിച്ച് മാറ്റിയ മനുഷ്യന്റെ രൂപവും ഫുട്‌ബോളും തമ്മിലുള്ള ശില്‍പ്പത്തിന് ഒരു അര്‍ഥവുമില്ല. കാണാന്‍ ഒട്ടും ഭംഗിയില്ലാത്ത ഇത്തരം വിചിത്ര ശില്‍പ്പങ്ങള്‍ ഞങ്ങള്‍ അവിടെ നിലനിര്‍ത്തില്ല, അത് നീക്കം ചെയ്യും,' എന്നായിരുന്നു നിശിത് പറഞ്ഞത്.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ വിവിഐപി ഗേറ്റിന് സമീപമായിരുന്നു ഈ ശില്‍പ്പം സ്ഥാപിച്ചത്. ഭീമാകാരമായ രണ്ട് കാലുകളും അതിന്റെ മുകളില്‍ 'ബിശ്വ ബംഗ്ല' ലോഗോയുള്ള ഗോളത്തിലേക്ക് സംയോജിക്കുന്നതുമായിരുന്നു ശിൽപ്പം. 2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായിട്ടായിരുന്നു ശില്‍പ്പം സ്ഥാപിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ശില്‍പ്പത്തിന്റെ രൂപം സംബന്ധിച്ച് വിവാദമുണ്ടായിരുന്നു.