'എന്നെ സഹായിക്കൂ' എന്ന് അര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍നിന്നാണ് മെയ്‌ഡേ എന്ന പ്രയോഗത്തിൻ്റെ ഉത്ഭവം Source: X/ @airlivenet, @siddaramaiah
NATIONAL

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റിൽ നിന്ന് ലഭിച്ച അവസാന സന്ദേശം; എന്താണ് 'മെയ്‌ഡേ കോൾ'?

മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുന്നു

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിൽ നിന്നും അവസാനമായി ലഭിച്ചത് മെയ്‌ഡേ സന്ദേശമാണ്. ഇതിനുശേഷം വിമാനത്തില്‍നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുന്നു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് എത്തിയ 'മെയ്‌ഡേ കോള്‍' എന്താണ്‌?

'എന്നെ സഹായിക്കൂ' എന്ന് അര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍നിന്നാണ് മെയ്‌ഡേ എന്ന പ്രയോഗത്തിൻ്റെ ഉത്ഭവം. കപ്പലും വിമാനവുമൊക്കെ അപകടത്തില്‍പ്പെടുമ്പോഴും അടിയന്തരസഹായം ആവശ്യമുള്ള ഘട്ടങ്ങളിലുമാണ് ഈ റേഡിയോ സന്ദേശം ഉപയോഗിക്കുക. വ്യോമയാനരംഗത്തും സമുദ്ര ഗതാഗതമേഖലയിലും അടിയന്തരപ്രധാന്യമുള്ള ഈ ആശയവിനിമയത്തെ ജീവൻ അപകടപ്പെടുന്നതിന്റെ മുന്നറിയിപ്പായാണ് കണക്കാക്കുന്നത്.

1920 കളിൽ അവതരിപ്പിക്കപ്പെട്ട മെയ്ഡേ നിലവിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ആശയവിനിമയ സംവിധാനമാണ്. എഞ്ചിൻ തകരാർ, തീപിടിത്തം, നിയന്ത്രണം നഷ്ടപ്പെടൽ തുടങ്ങി വിമാനത്തിന്റെയോ കപ്പലിന്റെയോ സുരക്ഷയ്ക്കും യാത്രക്കാരുടെ ജീവനും ഭീഷണിയാകുന്ന ഏതൊരു സാഹചര്യത്തിലും മെയ്‌ഡേ കോൾ നടത്താം. പൈലറ്റോ കപ്പലിന്റെ ക്യാപ്റ്റനോ നടത്തുന്ന മെയ്ഡേ കോളിൽ തുടർച്ചയായി മൂന്ന് തവണ മെയ്ഡേ എന്ന് പറയും. സന്ദേശം കൃത്യമായി ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനാണിത്.

വിമാനത്തിൽ നിന്നുള്ള ഈ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചു കഴിഞ്ഞാൽ ആ ഫ്രീക്വൻസിയിലെ എല്ലാ റേഡിയോ ട്രാഫിക്കും നീക്കം ചെയ്യും. ദുരിതത്തിലായ വ്യക്തി അവരുടെ സ്ഥലം, അടിയന്തരാവസ്ഥയുടെ സ്വഭാവം, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ പങ്കുവെക്കുന്നു. പിന്നീട് എടിസിയോ മറ്റ് അടിയന്തര സേവനങ്ങളോ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ഏറ്റെടുക്കും. എന്നാൽ അഹമ്മദാബാദിൽ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ എല്ലാം എരിഞ്ഞടങ്ങിയിരുന്നു.

അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മെഡിക്കൽ വിദ്യാർഥികൾക്ക് പുറമേ പ്രദേശവാസികൾക്കും ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിൽ എത്തും. വിമാനപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കും. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ബ്യൂറോയും അറിയിച്ചു.

SCROLL FOR NEXT