NATIONAL

സമൂഹത്തിനും ശരീരത്തിനും വിപത്തായ 'സിന്‍ ഗുഡ്‌സ്'; 40% ജിഎസ്ടി സ്ലാബ് ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ എന്തെല്ലാം?

40 ശതമാനം സ്ലാബിനെ പ്രത്യേക നിരക്കായാണ് കണക്കാക്കുന്നത്. വളരെ കുറച്ച് വസ്തുക്കള്‍ക്ക് മാത്രമാണ് ഈ നിരക്ക് ഏര്‍പ്പെടുത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസമാണ് പുതിയ ഇരട്ട നികുതി ഘടനയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതില്‍ 40 % ജിഎസ്ടി സ്ലാബാണ് 'സിന്‍ ഗുഡ്‌സി'ന് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയത്. അതേസമയം മറ്റു പല വസ്തുക്കള്‍ക്കും അഞ്ച് ശതമാനവും 18 ശതമാനവുമായി ജിഎസ്ടി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയ സിന്‍ ഗുഡ്‌സ് എന്നാല്‍ എന്താണ്? എന്തിനാണ് ഇവയ്ക്ക് 40 % ജിഎസ്ടി സ്ലാബ് ഏര്‍പ്പെടുത്തിയത്?

എന്താണ് സിന്‍ ഗുഡ്‌സ്

മനുഷ്യന്റെ ശരീരത്തിനോ സമൂഹത്തിനോ വിപത്തായി കണക്കാക്കുന്ന ചില പ്രത്യേക വസ്തുക്കളെയാണ് സിന്‍ ഗുഡ്‌സായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതില്‍ പുകയില, ഗുട്ക, പാന്‍ മസാല, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ് അഥവാ ഷുഗറി ബിവറേജസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തുന്നത്.

ഇന്ത്യയില്‍ ഇത്തരം സിന്‍ ഗുഡ്‌സിന് പൊതുവെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കുകള്‍ തന്നെയാണ് ഏര്‍പ്പെടുത്താറ്. 28 % ജിഎസ്ടിയ്ക്ക് പുറമെ അധിക നഷ്ടപരിഹാര സെസും നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധിക സെസ് ഒഴിവാക്കിയെങ്കിലും 40 ശതമാനം ജിഎസ്ടി സ്ലാബ് ഏര്‍പ്പെടുത്തുന്നതോടെ അതിനേക്കാള്‍ നികുതി സിന്‍ ഗുഡ്‌സിന് മേല്‍ ചുമത്തപ്പെടും.

പ്രത്യേക നിരക്കോ?

40 ശതമാനം സ്ലാബിനെ പ്രത്യേക നിരക്കായാണ് കണക്കാക്കുന്നത്. വളരെ കുറച്ച് വസ്തുക്കള്‍ക്ക് മാത്രമാണ് ഈ നിരക്ക് ഏര്‍പ്പെടുത്തുന്നത് എന്നതുകൊണ്ടാണ് പ്രത്യേക നിരക്കായി കണക്കാക്കുന്നത്.

പ്രത്യേകിച്ചും ചില അത്യാഢംബര വസ്തുക്കള്‍ക്കാണ് ഇത് ഏര്‍പ്പെടുത്തുന്നത്. പ്രത്യേക സെസ് അവസാനിപ്പിച്ചാല്‍ ഈ സാധനങ്ങളുടെ നികുതി കുറയ്ക്കാനാകും. എന്നാല്‍ 40 ശതമാനം ജിഎസ്ടിയില്‍ ലയിപ്പിക്കുന്നതോടെ ആ നികുതി ഭാരം അതുപോലെ തന്നെ തുടരുകയാണ് ചെയ്യുക.

40% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുന്ന സിന്‍ ഗുഡ്‌സ്

ഇപ്പോള്‍ 40% ജിഎസ്ടി സ്ലാബിലേക്ക് കൊണ്ടു വന്ന ഈ ലിസ്റ്റിലെ മിക്കവാറും വസ്തുക്കള്‍ക്കും നേരത്തെ തന്നെ 28 ശതമാനം ജിഎസ്ടിയും അധിക നഷ്ടപരിഹാര സെസും ചുമത്തിയിരുന്നു.

* പാന്‍ മസാല

* സിഗരറ്റ്

* ഗുട്ക

* ച്യൂയിംഗ് ടൊബാകോ

* അസംസ്‌കൃതമായതോ, ഉണക്കിയതോ ആയ പുകയില ഉല്‍പ്പന്നങ്ങള്‍

* സിഗാര്‍സ്, ചെറൂട്ട് (ചുരുട്ടിന് സമാനമായ സിലിണ്ടര്‍ സിഗാര്‍), സിഗാറില്ലോസ്

* ടൊബാക്കോ സബ്‌സ്റ്റിറ്റിയൂട്ട്‌സ് ( നികോട്ടിന്‍ ഫ്രീ വസ്തുക്കള്‍)

* ഏയ്‌റേറ്റഡ് ഡ്രിങ്ക്‌സ് (സോഫ്റ്റ് ഡ്രിങ്ക്‌സ്)

* കാര്‍ബൊണേറ്റഡ് ബിവറേജസ് (പഴങ്ങളുടെ ബേസ് ഉള്ള ഡ്രിങ്ക്‌സ് അടക്കം)

* കഫീനേറ്റഡ് ബിവറേജസ്

* 1200 സിസി (പെട്രോള്‍) ക്ക് മുകളിലോ, 1500 സിസി (ഡീസല്‍) ക്ക് മുകളിലോ ഉള്ള കാറുകള്‍

* 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍

* യോട്ട്‌സ് ( റേസിങ്ങിനും മറ്റും ഉപയോഗിക്കുന്ന ബോട്ടുകള്‍)

* വ്യക്തിഗത ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എര്‍ക്രാഫ്റ്റുകള്‍

* റേസിംഗ് കാറുകള്‍

* ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഗെയ്മിംഗ് പ്ലാറ്റ്‌ഫോമുകള്‍

കഴിഞ്ഞ ദിവസമാണ് പുതിയ ഇരട്ട നികുതി ഘടനയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. സാധാരണക്കാര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവുണ്ടാകും. വീട്ടുപകരണങ്ങള്‍, ട്രാക്ടറുകള്‍ , കാര്‍ഷിക ഉപകരണങ്ങള്‍,ചോക്ലേറ്റ് , കാപ്പി, ജീവന്‍രക്ഷാ മരുന്നുകള്‍,അര്‍ബുദത്തിനുള്ള മരുന്ന് എന്നിവയ്ക്ക് ഇനി അഞ്ച് ശതമാനമായിരിക്കും ജിഎസ്ടി. ടിവി സെറ്റുകള്‍,സിമന്റ് എന്നിവയ്ക്ക് 18 ശതമാനം ജിഎസ്ടിയുണ്ടാകും. പനീര്‍ , ബ്രഡ് എന്നിവയ്ക്ക് ജി എസ് ടി ഇല്ല. രാസവളം, കീടനാശിനി എന്നിവയ്ക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സിന് ജിഎസ്ടി ഇല്ല. 2025 സെപ്റ്റംബര്‍ 22 മുതല്‍ രണ്ട് പുതിയ ജിഎസ്ടി നികുതി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരും.

SCROLL FOR NEXT