Source: ANI
NATIONAL

ആകെ കിട്ടിയത് ഒരു ഇടനാഴിയും ആമ മുട്ടയും! കേരളം ആവശ്യപ്പെട്ടതും, കേന്ദ്രം നൽകിയതും..

എല്ലാ സംസ്ഥാനങ്ങൾക്കും 41 ശതമാനം നികുതി വിഹിതം തുടരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

Author : വിന്നി പ്രകാശ്

ഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റിൽ ഇത്തവണയും കേരളത്തിന് കടുത്ത അവഗണന. പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിലും എയിംസും കേരളത്തിന് ലഭിച്ചില്ല. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും അതിവേഗ റെയിൽ പാത പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു.

നികുതി വിഹിതം 50 ശതമാനം ആക്കണമെന്ന കേരളത്തിൻ്റെ ആവശ്യവും കേന്ദ്രം നിരസിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും 41 ശതമാനം നികുതി വിഹിതം തുടരുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളായ അതിവേഗ റെയിൽ ഇടനാഴി (7), പുതിയ ജലപാത (12), പുതിയ എയിംസ്, ആയുര്‍വേദ എയിംസ് പ്രഖ്യാപനത്തിലൊന്നും കേരളം ഉൾപ്പെട്ടിട്ടില്ല.

കേരളത്തിന് ആകെ അനുവദിച്ചിരിക്കുന്നത് ധാതു കോറിഡോറും കടലാമ വികസന പദ്ധതിയും മാത്രമാണ്. കേരളത്തില്‍ വനം വകുപ്പിന് കീഴില്‍ ഇതിനോടകം തന്നെ കടലാമ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ധാതു കോറിഡോർ സംസ്ഥാന ബജറ്റിൽ കേരളം നേരത്തെ പ്രഖ്യാപിച്ചതാണ്.

അതിവേഗ റെയിൽ പാതയുടെ പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്രമന്ത്രി അംഗീകരിച്ചതായും ഡിപിആർ തയ്യാറാക്കുവാൻ ആവശ്യപ്പെട്ടതായും കേന്ദ്രം ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും ഇ.ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും അതിവേഗ റെയിൽ പദ്ധതിയിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.

കേരളം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങൾ..

  • വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പാക്കേജ്

  • 21000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

  • ഡിഫറൻസ് റിസർച്ച് വികസന ഇടനാഴി

  • എക്കോ കൾച്ചറൽ സർക്യൂട്ട്, മെഡിക്കൽ ടൂറിസം വികസന പദ്ധതിയ്ക്കായുള്ള പാക്കേജ്

  • വിഴിഞ്ഞം- ചവറ- കൊച്ചി തീരങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയ്ക്കുള്ള കേന്ദ്ര പിന്തുണ

  • മനുഷ്യ-മൃഗ സംഘർഷം നിയന്ത്രിക്കുന്നതിനായി 1000 കോടി

  • മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവാസികളെ പുനരധിവസിപ്പിക്കുവാനും പ്രത്യേക പാക്കേജ്

  • നെല്ല് സംഭരണ കേന്ദ്രങ്ങളും മില്ലുകളും ആരംഭിക്കാൻ സപ്ലൈക്കോയ്ക്ക് 2000 കോടി

എന്നിങ്ങനെ 29 ആവശ്യങ്ങളടങ്ങിയ കത്താണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർമലാ സീതാരാമന് കൈമാറിയത്. ഇതിന് പുറമേ എയിംസ്, ശബരി റെയിൽ, കശുവണ്ടി - കയർ -കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ്, അങ്കണവാടി, ആശ ഉൾപ്പെടെ സ്കീം വർക്കർമാരുടെ വേതനം ഉയർത്തൽ, ക്ഷേമ പെൻഷൻ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, പാവപ്പെട്ടവർക്ക് വീട് വയ്ക്കൽ തുടങ്ങിയ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം ഉയർത്തൽ തുടങ്ങിയ ആവശ്യങ്ങളും വീണ്ടും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് കിട്ടിയത്..

ധാതു ഇടനാഴി

സംസ്കരണം, ഖനനം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളമടക്കം നാലു സംസ്ഥാനങ്ങളിൽ പ്രത്യേക ധാതു ഇടനാഴികൾ സ്ഥാപിക്കും. നേരത്തെ സംസ്ഥാന ബജറ്റിലും ഇത് പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം- ചവറ- കൊച്ചി അപൂർവ ധാതു ഇടനാഴിക്കായി 42,000 കോടിയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം.

കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം

കേരളത്തിലും കര്‍ണാടകയിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ചും പദ്ധതി നടപ്പിലാക്കും. ഈ മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരം വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

SCROLL FOR NEXT