NATIONAL

ആരാകും അടുത്ത ഉപരാഷ്ട്രപതി? തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിൽ എൻഡിഎയും ഇൻഡ്യ സഖ്യവും

ഇലക്ടറൽ കോളേജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം എങ്കിലും പരമാവധി വോട്ടുകൾ നേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഇൻഡ്യ സഖ്യത്തിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. പ്രതിപക്ഷ സ്ഥാനാർഥിയായ ബി. സുദർശൻ റെഡ്ഡി, ലാലു പ്രസാദ് യാദവുമായി പട്നയിൽ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ ആയുധം. അഴിമതി കേസിൽ പ്രതിയായ എംപി അല്ലാത്ത ലാലുവിനെ എന്തിനാണ് ഇൻഡ്യ സഖ്യത്തിൻ്റെ സ്ഥാനാർഥി കണ്ടതെന്നാണ് ബിജെപിയുടെ ചോദ്യം.

അതേസമയം, നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ അട്ടിമറികളൊന്നും എൻഡിഎയെയോ ഇൻഡ്യ സഖ്യമോ പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയമായി കരുത്ത് കാട്ടുകയാണ് ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. ഇലക്ടറൽ കോളേജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം എങ്കിലും പരമാവധി വോട്ടുകൾ നേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

മുന്നണി തീരുമാനം അനുസരിച്ച് എംപിമാർ വോട്ട് ചെയ്താൽ 439 വോട്ട് എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് ലഭിക്കും. 324 വോട്ട് ഇൻഡ്യ സഖ്യത്തിൻ്റെ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിക്കും ലഭിക്കും. ഭരണഘടനയും ആർഎസ്എസും തമ്മിലുള്ള പോരാട്ടമായാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ഇൻഡ്യ മുന്നണി ഉയർത്തിക്കാട്ടുന്നത്. രാജ്യത്തോടും ജനാധിപത്യത്തോടുമുള്ള താൽപര്യം മുൻനിർത്തി വോട്ട് ചെയ്യണമെന്ന് ബി. സുദർശൻ റെഡ്ഡി എംപിമാരോട് അഭ്യർഥിച്ചു.

ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമല്ലെങ്കിലും സുദർശൻ റെഡ്ഡിക്ക് ആംആദ്മി പാർട്ടി പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സി.പി. രാധാകൃഷ്ണനൊപ്പമാണ് വൈഎസ്ആർ കോൺഗ്രസ്. ബിജു ജനതാദൾ, ബിആർഎസ്, അകാലിദൾ അടക്കം 18 എംപിമാർ ഇതുവരെ ആർക്കും പിന്തുണ അറിയിച്ചിട്ടില്ല. ഇവരുടെ വോട്ടുകൾ അനുകൂലമാക്കാനുള്ള ഊർജിത ശ്രമത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും.

ബിജെപിയുമായി നിലവിൽ അകൽച്ചയിലാണെങ്കിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജു ജനതാദളിന്റെ പിന്തുണ എൻഡിഎക്ക് ലഭിച്ചേക്കും. ബിജെഡി നേതാവ് നവീൻ പട്നായിക്കിന്റെ ഡൽഹി സന്ദർശനം ഇതിന്റെ സൂചനയാണെന്നാണ് വിവരം. ഏഴ് രാജ്യസഭാ എംപിമാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ബിജെഡിയുടെ അന്തിമ തീരുമാനം. ഒഡീഷയിൽ ബിജെപി ഭരണത്തിലും, ബിജെഡി പ്രതിപക്ഷത്തും ഇരിക്കുന്ന സാഹചര്യത്തിൽ നവീൻ പട്നായിക്കിന്റെ നിലപാട് നിർണായകമാകും.

തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് എൻഡിഎയും ഇൻഡ്യ മുന്നണിയും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം പങ്കെടുക്കുന്ന ദ്വിദിന ശിൽപ്പശാല ഡൽഹിയിൽ തുടരുകയാണ്. ശിൽപ്പശാലയ്ക്ക് ശേഷം പ്രധാനമന്ത്രി എംപിമാരോട് സംസാരിക്കും. വോട്ടിങിനായി ഇൻഡ്യ മുന്നണിയും എംപിമാർക്ക് പരിശീലനം നൽകും. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീൻ ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതാണ് തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

SCROLL FOR NEXT