NATIONAL

അസമിലെ ജയിലുകളിൽ എച്ച് ഐ വി കേസുകൾ വർധിക്കുന്നു; 31 ജയിലുകളിലായി നാലുമാസത്തിനിടെ 200-ലധികം കേസുകൾ

കുത്തിവയ്പ്പ് വഴി മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ് ഏകദേശം 95 ശതമാനം എന്ന് അധികൃതർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: അസമിൽ ജയിലുകളിൽ തടവുകാർക്കിടയിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 31 ജയിലുകളിലായി നാല് മാസത്തിനിടെ 226 തടവുകാർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഗുവാഹത്തി ഹൈക്കോടതിയും വിഷയം പരിഗണിക്കുന്നുണ്ടെന്നും, ജയിലിൽ കഴിയുന്നതിനിടെ എങ്ങനെയാണ് എച്ച്ഐവി ബാധിച്ചതെന്നും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ശ്രീഭൂമി ജില്ലാ ജയിലിൽ കഴിയുന്ന 11 തടവുകാർക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തി. ഇവരിൽ ഒരു വനിതയും ഉൾപ്പെടുന്നു. ജയിലിനുള്ളിൽ എച്ച്‌ഐവി കേസുകൾ കണ്ടെത്തിയത് ജില്ലയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജയിൽ അധികൃതരുടെ കണക്കുപ്രകാരം നിലവിൽ 445 തടവുകാരാണ് ജയിലിലുള്ളത്. അതേസമയം, 187 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിലാണ് നിലവിൽ 445 പേരെ പാർപ്പിച്ചിരിക്കുന്നത്. ഇതോടെ ജയിലിലെ രൂക്ഷമായ തിരക്ക് സംബന്ധിച്ച വിഷയവും വീണ്ടും ചർച്ചയായിരിക്കുകയാണ്.

കുത്തിവയ്പ്പ് വഴി മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ് ജയിലിൽ കഴിയുന്ന 95 ശതമാനം എന്ന് അധികൃതർ പറഞ്ഞു. എന്നാൽ ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതാണ് എച്ച്‌ഐവി പകരാൻ കാരണമായതെന്ന് പറയാനാകില്ലെന്നും, ജയിലിലെ പതിവ് പരിശോധനയ്ക്കിടെയാണ് പല കേസുകളും കണ്ടെത്തിയതെന്നും അസം സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി.

SCROLL FOR NEXT