കൊൽക്കത്തയിലെ ആനന്ദ്പൂരിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് ഗോഡൗണുകൾ കത്തിനശിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 21 ആയി. 23 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ജനുവരി 26 ന് പുലർച്ചെ 3 മണിയോടെയാണ് ഫാക്ടറിക്കുള്ളിൽ തൊഴിലാളികൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് തീപിടിത്തമുണ്ടായത്. പുർബ മെഡിനിപൂർ, പശ്ചിമ മെഡിനിപൂർ, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചവരോ കാണാതായവരോ ആയ തൊഴിലാളികളെല്ലാം.
സംഭവത്തിൽ വെയർഹൗസുകളുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിൻ്റെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും അസ്ഥികൂട അവശിഷ്ടങ്ങളും തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്ന് അഗ്നിശമന വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പ്രശസ്തമായ ഭക്ഷ്യ ശൃംഖലയായ വൗ! മോമോസിൻ്റെ ഒരു വെയർഹൗസും ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. രണ്ട് ഫാക്ടറികളും നിർബന്ധിത അഗ്നി സുരക്ഷാ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, തീപിടിത്തം തങ്ങളുടെ വെയർഹൗസിൽ നിന്നല്ലെന്ന് വൗ! മോമോസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തൊട്ടടുത്തുള്ള ഒരു ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നും പിന്നീട് വെയർഹൗസിലേക്ക് പടർന്നതായും ഇതാണ് വലിയ നാശനഷ്ടമുണ്ടാക്കിയതെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.