പാരിസ് ഒളിംപിക്‌സിന്‍റെ 11ാം ദിനമായ ഇന്ന് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ 'ഗോൾഡൻ ബോയ്' നീരജ് ചോപ്ര മത്സരത്തിനിറങ്ങും. ഹോക്കിയില്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ പി.ആര്‍. ശ്രീജേഷും സംഘവും, ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും കളത്തിലിറങ്ങും. അങ്ങനെ ഇന്ത്യക്ക് ഏറെ പ്രതീക്ഷകളുള്ള ദിവസമാണിത്.
ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യന്‍ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോള്‍കീപ്പറും മലയാളിയായുമായ പി ആര്‍ ശ്രീജേഷിന്‍റെ മികവാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിങ്ങിന്‍റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. സെമിയില്‍ ജര്‍മ്മനിയെ മറികടന്നാല്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ഉറപ്പിക്കാം. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം.
ജാവലിന്‍ ത്രോ യോഗ്യത റൗണ്ടിന് ഇന്ന് തുടക്കമാവുകയാണ്. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങുമെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷകൂട്ടുന്നത്. നീരജിന് പുറമെ ഇന്ത്യന്‍ താരം കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് എയിലാണ് ജെന. നീരജ് ഗ്രൂപ്പ് ബിയിലും. ഉച്ചയ്ക്ക് 1.50നാണ് യോഗ്യതാ റൗണ്ടിന് തുടക്കമാവുക. നീരജിന്‍റെ മത്സരം ഉച്ച തിരിഞ്ഞ് 3.30നാണ്.
ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ഇന്നിറങ്ങും. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് പോരാട്ടം. ജപ്പാന്‍റെ യുയി സുസാകിയാണ് എതിരാളി. പകല്‍ മൂന്നിനാണ് മത്സരം. വിനേഷ് ഫോഗട്ടിന് മുന്നോട്ടുപോവാന്‍ കഴിഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഇന്ന് വൈകിട്ട് 4.20നും സെമി ഫൈനല്‍ രാത്രി 10.25നും നടക്കും. അതേസമയം ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായി, ശരത് കമാല്‍, മാനവ് താക്കര്‍ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ ചൈനയെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. വനിതകളുടെ 400 മീറ്റര്‍ (റെപ്പഷാജ് റൗണ്ട്) ഓട്ടത്തില്‍ ഇന്ന് ട്രാക്കിലിറങ്ങും. വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.