NEWSROOM

EXCLUSIVE | ചെന്താമരയെ സഹായിച്ചിട്ടില്ല; ഉപദേശിക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പ്രതിയുടെ ബന്ധുക്കൾ

തങ്ങളുടെ വീട്ടിൽ നിന്ന് അല്ല പൊലീസ് ചെന്താമരയെ കസ്റ്റഡിയിൽ എടുത്തെന്നും, ബന്ധുക്കൾ എന്ന നിലയിൽ ചെന്താമരയുടെ ഭാഗത്ത് നിന്നും തങ്ങളും ഭീഷണി നേരിട്ടിരുന്നുവെന്നും ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ്റെ ഭാര്യ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയെ സഹായിച്ചിട്ടില്ലെന്നും, സഹോദരൻ്റെ ഭാര്യ എന്ന നിലയിൽ അയാളെ ഉപദേശിക്കാൻ ശ്രമിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പ്രതിയുടെ ബന്ധുക്കൾ. ന്യൂസ് മലയാളത്തോടായിരുന്നു ബന്ധുക്കളുടെ പ്രതികരണം. തങ്ങളുടെ വീട്ടിൽ നിന്ന് അല്ല പൊലീസ് ചെന്താമരയെ കസ്റ്റഡിയിൽ എടുത്തെന്നും, ബന്ധുക്കൾ എന്ന നിലയിൽ ചെന്താമരയുടെ ഭാഗത്ത് നിന്നും തങ്ങളും ഭീഷണി നേരിട്ടിരുന്നുവെന്നും ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ്റെ ഭാര്യ പ്രതികരിച്ചു.


"അയാളുടെ മനസിൽ തോന്നി. ഞങ്ങൾക്ക് അതിൽ യാതൊരു ബന്ധവും ഇല്ല. തറവാട്ട് വീടാണ് എന്നു പറഞ്ഞ് വല്ലപ്പോഴും കയറി വരുമെന്നും, അമ്മയെ കണ്ട് മടങ്ങി പോകും എന്നല്ലാതെ, അയാളും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല:, രാധാകൃഷ്ണൻ്റെ ഭാര്യ പറഞ്ഞു.കൃത്യം നടത്തിയതിന് ശേഷം പ്രതി വീട്ടിലെത്തിയിട്ടില്ലെന്നും, ഇവിടെ നിന്നല്ല ആഹാരം കഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തെ പിടിച്ചുലച്ച ഇരട്ട കൊലപാതകമായിരുന്നു നെന്മാറയിലേത്. പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പരോളിലെത്തിയപ്പോൾ  ആണ് പ്രതി വീണ്ടും കൊലപാതകം നടത്തിയത്. 2019 ലാണ് ചെന്താമരയ്ക്കെതിരെ ആദ്യ കേസുണ്ടാകുന്നത്. ജാമ്യം ലഭിച്ച ഇയാൾ ഒരുമാസമായി പ്രദേശത്തുണ്ട്. കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.



കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 36 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പോത്തുണ്ടി മാട്ടായിയില്‍ നിന്ന് പ്രതി ഓടി മറയുന്നതായി ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചെന്താമരയെ പിടികൂടിയതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. . പ്രതിയെ കൈകാര്യം ചെയ്യുമെന്ന നിലയിലായിരുന്നു നാട്ടുകാർ. സ്ഥലത്ത് സംഘർഷമുണ്ടായതോടെ പൊലീസ് ഇലക്ട്രിക് ലാത്തിയും പെപ്പർ സ്പ്രേയും ഉപയോഗിച്ചു. ജനരോഷം അണപൊട്ടിയതോടെ സ്റ്റേഷനിലെ ഗേറ്റടക്കം തകർന്നു.ജനത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.


SCROLL FOR NEXT