മനുഷ്യർ മാത്രമല്ല, ആഫ്രിക്കൻ ആനകളും ഡോൾഫിനുകളും പരസ്പരമുള്ള ആശയവിനിമയത്തിനായി "പ്രത്യേകം പേരുകൾ" ഉപയോഗിക്കുന്നു എന്ന പഠനത്തിന് പിന്നാലെ, ആ പട്ടികയിലേക്ക് വരികയാണ് കുരങ്ങ് വർഗമായ മാർമൊസെറ്റുകളും. മനുഷ്യർ പരസ്പരം പേര് വിളിക്കുന്നതുപോലെ കുരങ്ങ് വർഗമായ മാർമൊസെറ്റുകളും പേരിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. ജെറുസലേം ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. സയൻസ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെക്കേ അമേരിക്കയിലെ കാടുകളിൽ ചെറിയ ഗ്രൂപ്പുകളായി കഴിയുന്ന കുരങ്ങുകളാണ് മാർമൊസെറ്റുകൾ. പരീക്ഷണാടിസ്ഥാനത്തിൽ പരസ്പരം കാണാനാകാത്ത രീതിയിൽ ഒരു സ്ക്രീൻ കൊണ്ട് വേർതിരിച്ച രണ്ട് കുരങ്ങുകളെയും, കൂടാതെ ഒരു കൂട്ടം കുരങ്ങുകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഗ്രൂപ്പിലെ പഠനങ്ങളിൽ ആരോടാണ് സംസാരിക്കുന്നത് എന്നതിനനുസരിച്ച്, ഈ കോളുകളുടെ റിസീവിംഗ് എൻഡിലുള്ള മാർമോസെറ്റുകൾ മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ പ്രതികരിക്കുന്നുവെന്ന് കണ്ടെത്തി.
ഏത് കുരങ്ങിനോടാണ് ആശയവിനിമയം നടത്തുന്നത് എന്നതിനനുസരിച്ച് 16 തരം അക്കോസ്റ്റിക് ട്വീക്കുകൾ ഇവ പുറപ്പെടുവിക്കുന്നതായാണ് കണ്ടെത്തിയത്. ഇവ പുറപ്പെടുവിക്കുന്ന ചിർപ്പി സൗണ്ടുകളിലൂടെ സോഷ്യൽ സർക്കിളും മനസിലാക്കാൻ കഴിയുന്നുവെന്ന് പറയുന്നു.
READ MORE: എംപോക്സ്: നൈജീരിയയിൽ വാക്സിനേഷൻ ഒക്ടോബറിൽ
കുരങ്ങുകളിൽ നടത്തുന്ന പഠനത്തിലൂടെ മനുഷ്യരിൽ ഭാഷ വികസിച്ചതെങ്ങനെ ആണെന്ന് പഠിക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മനുഷ്യർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ശൂന്യതയിൽ നിന്ന് രൂപം കൊണ്ടതാണെന്ന വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് തുടർപഠനത്തിലൂടെ പുറത്തുവരിക.