ഉത്കണ്ഠയില്ലാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയുള്ള ആളുകൾക്ക് ഡിമൻഷ്യ വരാനുള്ള സാധ്യത മൂന്നിരട്ടിയായിരിക്കുമെന്ന് സ്ഥിരീകരിച്ച് പഠനം. 60നും 70നും ഇടയ്ക്ക് പ്രായമുള്ള വിട്ടുമാറാത്ത ഉത്കണ്ഠയുള്ള ആളുകൾക്ക്, വർധിച്ചുവരുന്ന മാനസികാസ്വാസ്ഥ്യങ്ങളും, ഓർമക്കുറവും, തീരുമാനങ്ങളെടുക്കുന്നതിലുള്ള അപാകതയും കണ്ടുവരുന്നുവെന്നും പഠനം പറയുന്നു. ജേർണൽ ഓഫ് അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയുടേതാണ് പഠനം.
യുകെയിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരടക്കമുള്ളവർ, ഉത്കണ്ഠയ്ക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തവർക്ക്, ഡിമൻഷ്യ സാധ്യത കൂടുതലാണെന്ന് വിലയിരുത്തി. ഉത്കണ്ഠയ്ക്ക് കൃത്യമായി ചികിത്സ തേടുകയാണെങ്കിൽ വർധിച്ചുവരുന്ന ഡിമൻഷ്യ സാധ്യത നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ശരാശരി 76 വയസുള്ള 450ഓളം പേരിലാണ് പഠനം നടത്തിയത്. പഠനത്തിൻ്റെ തുടക്കം മുതൽ ഡിമെൻഷ്യ രോഗനിർണയത്തിന് എടുത്ത സമയം പത്ത് വർഷമാണെന്ന് ഗവേഷകർ പറഞ്ഞു. കെസ്ലർ സൈക്കോളജിക്കൽ ഡിസ്ട്രസ് സ്കെയിൽ ഉപയോഗിച്ചാണ് ആളുകളിലെ ഉത്കണ്ഠയുടെ അളവ് നിർണയിച്ചത്. കോശങ്ങളിലെ നാശം, ശാരീരിക നിഷ്‌ക്രിയത്വം, പുകവലി പോലുള്ള അനാരോഗ്യകരമായ പെരുമാറ്റങ്ങൾ തുടങ്ങിയവയ്ക്കും ഉയരുന്ന ഉത്കണ്ഠ കാരണമായേക്കാമെന്ന് പഠനം പറയുന്നു.