NEWSROOM

Champions trophy 2025| ബംഗ്ലാദേശിനെ തകര്‍ത്ത് കിവീസ്; ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍

അതോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ പ്രവേശിച്ചു

Author : ന്യൂസ് ഡെസ്ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബാംഗ്ലാദേശിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമി ഫൈനല്‍ ഉറപ്പിച്ചു. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെ ബംഗ്ലാദേശും ആതിഥേയരായ പാകിസ്ഥാനും ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡിന്റെ വിജയം.

ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. സെഞ്ച്വറി നേടിയ രചിന്‍ രവിചന്ദ്രയുടെ പ്രകടനമാണ് ന്യൂസിലന്‍ഡിന് ഗംഭീര വിജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമി ഫൈനലില്‍ പ്രവേശിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 236 റണ്‍സ് നേടി. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും മികച്ച തുടക്കമായിരുന്നു നല്‍കിയത്. 24 റണ്‍സില്‍ നില്‍ക്കെ തന്‍സിദ് ഹസന്റെ വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. മെഹിദി ഹസന്‍(13), തൗഹിദ് ഹൃദോയ്(7), മുഷ്ഫിഖര്‍ റഹിം(2), മഹ്‌മുദുള്ള(4) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ടീമിനായി മികച്ച പ്രകടനം നടത്തിയത്. 110 പന്തില്‍ 77 റണ്‍സെടുത്ത് ഷാന്റോ പുറത്തായി. ജേക്കര്‍ അലി (45), റിഷാദ് ഹൊസ്സൈന്‍(26) റണ്‍സ് എടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ വില്‍ യങ്ങിനെ ഡക്കില്‍ നഷ്ടപ്പെടതോടെ പതറിയിരുന്നു. പിന്നാലെ അഞ്ച് റണ്‍സെടുത്ത് കെയിന്‍ വില്യംസണും മടങ്ങി. ഇതോടെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 15-2 എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയുമാണ് കിവീസിനെ കരകയറ്റിയത്. 30 റണ്‍സ് എടുത്ത് കോണ്‍വേ മടങ്ങിയതോടെ വീണ്ടും ആശങ്ക. ഈ സമയം ടീമിന്റെ സ്‌കോര്‍ 72 റണ്‍സായിരുന്നു.

എന്നാല്‍, പിന്നാലെ എത്തിയ ടോം ലാഥവുമൊത്ത് രചിന്‍ മുന്നേറ്റം തുടര്‍ന്നു. 105 പന്തില്‍ 112 റണ്‍സെടുത്ത് രചിന്‍ പുറത്തായെങ്കിലും സ്‌കോര്‍ 200 കടന്നിരുന്നു. പിന്നാലെ ലാഥവും ഗ്ലെന്‍ ഫിലിപ്‌സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സെടുത്ത് ലാഥം പുറത്തായപ്പോള്‍ ഫിലിപ്‌സിനും ബ്രേസ് വെല്ലിനുമായിരുന്നു ഫിനിഷ് ചെയ്യാനുള്ള ചുമതല.

SCROLL FOR NEXT