നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. പൊളിച്ച കല്ലറയിരുന്ന അതേ സ്ഥലത്ത് നിർമിച്ച പുതിയ കല്ലറയിലായിരുന്നു സംസ്കാരം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്ന് കണ്ടെത്തിയതോടെയാണ് മഹാസമാധി എന്ന പേരിൽ ചടങ്ങുകൾ നടത്തിയത്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ഈ മാസം ഒമ്പതിന് മരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബം ആരുമറിയാതെ മറവ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
സമാധിയായെന്ന അവകാശവാദം അയൽവാസികൾ ചോദ്യം ചെയ്തതോടെ പൊലീസ് കേസെടുത്തു. പിന്നാലെ കല്ലറയടക്കം പൊളിച്ചു. സ്വാഭാവിക മരണമെന്ന കണ്ടെത്തലോടെ സമാധി തന്നെയെന്ന വാദം വീണ്ടുമുയർത്തിയ കുടുംബം മഹാസമാധിയെന്ന പേരിലാണ് ചടങ്ങുകൾ നടത്തിയത്.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഘോഷയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മതാചാര്യന്മാരും ഗോപൻ സ്വാമിയുടെ മക്കളായ സനന്ദനും രാജസേനനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഋഷിപീഠമെന്ന് പേരിട്ട കല്ലറയിൽ ആചാരങ്ങളോടെ മൃതദേഹം മറവ് ചെയ്തു. അതേസമയം അന്വേഷണം തുടരാനാണ് പൊലീസിന്റെ നീക്കം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ. കുടുംബത്തിന്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.