ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി. മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ കൈലാഷ്‌നാഥനെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിശ്വസ്തനായിരുന്നു കൈലാഷ്‌നാഥ്. കോഴിക്കോട് വടകരയാണ് സ്വദേശം. കഴിഞ്ഞമാസമാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും കൈലാഷ്‌നാഥ് വിരമിച്ചത്.
ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് അസം ഗവര്‍ണര്‍. മണിപ്പൂരിന്റെ അധികച്ചുമതലയും ആചാര്യക്കാണ്. അസം ഗവര്‍ണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയാണ് പുതിയ പഞ്ചാബ് ഗവര്‍ണറും ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പിസി രാധാകൃഷ്ണനാണ് പുതിയ മഹാരാഷ്ട്ര ഗവര്‍ണര്‍. അസമിൽ നിന്നുള്ള മുൻ ലോക്‌സഭാംഗം രമണ്‍ ദേക ഛത്തീസ്ഗഢ് ഗവര്‍ണറും. മുതിർന്ന ബിജെപി നേതാവ് ഓംപ്രകാശ് മാത്തൂറാണ് സിക്കിം ഗവര്‍ണർ. മൈസൂരിൽ നിന്നുള്ള മുൻ ലോക്‌സഭാംഗം സിഎച്ച് വിജയശങ്കറാണ് മേഘാലയ ഗവര്‍ണര്‍. അര്‍ധരാത്രിയോടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമന ഉത്തരവുകളിറക്കിയത്.