കേന്ദ്ര ബജറ്റിനേയും ധനമന്ത്രിയേയും വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടുകാരിയായ നിർമല സീതാരാമൻ തുടർച്ചയായി സ്വന്തം സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും എം.കെ. സ്റ്റാലിൻ ആരോപിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ബജറ്റിലൂടെ നിറവേറിയില്ലെന്നും കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെന്നും സ്റ്റാലിൻ വിമർശിച്ചു.
കഴിഞ്ഞ നാലു വർഷമായി കർഷകർ പ്രക്ഷോഭത്തിലാണ്. മിനിമം താങ്ങുവിലയെന്ന അവരുടെ ആവശ്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിനായി രണ്ട് ശതമാനവും, ആരോഗ്യ മേഖലയ്ക്ക് 1.8 ശതമാനവുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനല്ലെന്നും വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിൽ മാത്രമാണെന്നും സ്റ്റാലിൻ വിമർശിച്ചു. "ബിജെപിക്ക് തമിഴ്നാടിനെ അറിയില്ല. അവരുടെ വിഭജന രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. സാമ്പത്തിക വളർച്ചയിൽ തമിഴ്നാട് മുന്നിലാണ്. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കിൽ അത് ഇതിലും വേഗമായേനെ," സ്റ്റാലിൻ പറഞ്ഞു.
"നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പൊള്ളയാണ്. തിരുക്കുറളിലെ രണ്ട് വരികൾ ഉദ്ധരിച്ചാൽ സംസ്ഥാനത്തെ തൃപ്തിപ്പെടുത്താനാകുമെന്ന് അവർ കരുതുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിനും ആന്ധ്രാ പ്രദേശിനുമെല്ലാം ബജറ്റിൽ വാരിക്കോരി ഫണ്ട് നൽകുന്ന ബിജെപി എന്തിനാണ് തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുന്നത്. കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഇല്ലെന്ന് മാത്രമാണ് മറുപടി ലഭിക്കാറുള്ളത്," തമിഴ്‌നാട് മുഖ്യമന്ത്രി വിമർശിച്ചു.