NEWSROOM

ആദ്യ ദിനം മുതൽ നിയമസഭ പ്രക്ഷുബ്ധം; ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ, ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം

സംസ്ഥാന-രാജ്യ താത്പര്യം മുൻനി‍ർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വി.ഡി. സതീശൻ വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്


സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. പ്രതിപക്ഷത്ത് നിന്നുള്ള 49 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് പ്രതിപക്ഷ നേതാവ് ശക്തമായ പ്രതിഷേധമറിയിച്ചത്. സംസ്ഥാന-രാജ്യ താത്പര്യം മുൻനി‍ർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വി.ഡി. സതീശൻ വിമർശിച്ചു.



എന്നാൽ, സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ല എന്നതാണ് ചട്ടമെന്ന് ഓർമിപ്പിച്ച സ്പീക്കർ, ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും മറുപടി പറഞ്ഞു. സഭാ ചട്ടം അനുസരിച്ച് സ്പീക്കർക്ക് വിവേചനാധികാരമുണ്ടെന്നും കാരണം വിശദീകരിക്കേണ്ടതില്ലെന്നും എ.എൻ. ഷംസീർ പറഞ്ഞു.


സ്പീക്കറുടെ വിശദീകരണത്തിന് ശേഷവും പ്രതിഷേധം തുടർന്നു. ക്രമസമാധാന ചുമതല ഉള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് പ്രധാനമല്ലേയെന്നും അതിൽ സംസ്ഥാന താത്പര്യം ഇല്ലേയെന്നും വിഡി സതീശൻ ചോദിച്ചെങ്കിലും മറുപടി നൽകാതെ സ്പീക്കർ ചോദ്യോത്തോര വേളയിലേക്ക് കടന്നു. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുന്ന രീതിയാണ് സർക്കാറിനുള്ളതെന്നും, അതിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യമെന്നോ ഇല്ലാത്ത ചോദ്യമെന്നോ ഒന്നുമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇതിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സഭയിൽ ഒരുപാട് പ്രതിപക്ഷ നേതാക്കളുണ്ടോയെന്ന് സ്പീക്കർ ചോദിച്ചത് പ്രതിപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചു. സ്പീക്കറുടെ കസേരയിലിരുന്ന് ആരാണ് പ്രതിപക്ഷ നേതാവെന്ന് ചോദിച്ചത് അപക്വതയാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണിതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തുടർന്ന് ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.


സഭയിൽ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപ വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ നേതാവ് എത്രകണ്ട് അധഃപതിക്കാം എന്നതാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ഈസഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചെയറിനെതിരെ തുടർച്ചയായി പ്രതിപക്ഷ നേതാവ് അധിക്ഷേപം ഉന്നയിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു. ഏറ്റവും അപക്വമായ പ്രതിപക്ഷ നേതാവ് എന്നതിനാണ് അദ്ദേഹം അർഹനായിരിക്കുന്നതെന്നും രാജേഷ് വിമർശിച്ചു. പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായ പരാമർശം ദൗർഭാഗ്യകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് പോലും കേൾക്കാതെ ഒരംഗം ബഹളം വെച്ച സാഹചര്യത്തിലാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. പ്രതിപക്ഷ നേതാവിനെതിരായ ഒരു പരാമർശങ്ങളും സഭയുടെ രേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു.

SCROLL FOR NEXT