തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരുമെന്ന് ആർബിഐ അറിയിച്ചു. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാലും എണ്ണ വില, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവയും കണക്കിലെടുത്താണ് തീരുമാനം.
2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് ഉയര്‍ത്തിയത്. ആഗോള വിപണിയിലെ ചില മാറ്റങ്ങൾ കാരണം യുഎസ് ഫെഡറൽ റിസർവ് അടുത്തിടെ 50-ബേസിസ് പോയിൻ്റ് നിരക്ക് കുറച്ചിരുന്നു. എന്നാൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനമാണ് കൈക്കൊണ്ടത്.
വാണിജ്യ ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഈ നിരക്കിലെ മാറ്റങ്ങൾ ബാങ്കുകളിലെ വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കുകളിൽ നേരിട്ട് സ്വാധീനം ചെലുത്തും .