സ്‌കൂളുകളിൽ ഇനിമുതൽ മുഗൾ ചക്രവർത്തി അക്ബറിനെ മഹാനെന്ന നിലയിൽ പഠിപ്പിക്കില്ലെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. അക്ബർ വർഷങ്ങളോളം രാജ്യം കൊള്ളയടിച്ചിട്ടുണ്ടെന്നും, അതിനാൽ 'മഹാനായ വ്യക്തി'യായി അക്ബറിനെ വാഴ്ത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മേവാറിൻ്റെ മാനത്തിനും അന്തസ്സിനുമായി എല്ലാം ത്യജിച്ച മഹാറാണാ പ്രതാപിന് അത്തരത്തിലൊരു മഹാനെന്ന പദവി ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉദയ്പൂരിലെ സുഖാദിയ സർവ്വകലാശാലയിലെ വിവേകാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന 28-ാമത് സംസ്ഥാനതല "ഭാമ ഷാ സമ്മാന് സമരോഹ്" എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ALSO READ: പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണം; കപിൽ സിബൽ
ഈ വർഷം ജനുവരിയിലും മുഗൾ ചക്രവർത്തി അക്ബറിനെതിരെ സമാനമായ പരാമർശം മദൻ ദിലാവർ നടത്തിയിരുന്നു. അക്ബർ ഒരു റേപിസ്റ്റ് ആണെന്നും അദ്ദേഹത്തെ മഹാനായ വ്യക്തി എന്ന് പരാമർശിക്കുന്ന ഭാഗങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് അന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
പാഠ്യപദ്ധതിയിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല, എന്നാൽ സദാചാരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതോ മഹാന്മാരെ അനാദരിക്കുന്നതോ ആയ ഉള്ളടക്കം നീക്കം ചെയ്യും. വീർ സവർക്കർ, ശിവജി തുടങ്ങിയ നമ്മുടെ പൂർവ്വികരെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകൾ മാറ്റുമെന്നുമാണ് ജനുവരി 30 ന് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.