ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ. അന്വേഷണത്തിന് സിദ്ദീഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. പുറത്ത് നിൽക്കുന്ന സിദ്ദീഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കോടതിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദീഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ. ചൊവ്വാഴ്ചയാണ് സുപ്രിം കോടതി സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കുന്നത്.
ഡിജിറ്റൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ലെന്നും ബാങ്ക് രേഖകൾ മാത്രമാണ് നൽകിയതെന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദീഖ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം, സിദ്ദീഖ് പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നെന്നാണ് പരാതി. താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസാണെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പൊലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദീഖ് പരാതിയില്‍ പറയുന്നു.
എന്നാൽ, സിദ്ദീഖിന്‍റെ പരാതി പൊലീസ് തള്ളി. പ്രതി കുറ്റാരോപിതൻ ആയതിനാൽ പൊലീസ് നിരീക്ഷണം സ്വാഭാവികമാണ്. ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഒളിവിൽ പോയതിനാൽ സിദ്ദീഖ് ഇനിയും നിയമത്തിന്റെ മുന്നിൽനിന്ന് മുങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം.
ALSO READ: പൊലീസ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മുഖ്യമന്ത്രിക്ക് പരാതി നൽകി സിദ്ദീഖ്