ജനസംഖ്യാ വർധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും ഇന്ത്യക്കാർക്ക് അതിൽ ശ്രദ്ധയില്ലെന്നും ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലം മുതൽക്കേ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് എൻ.ആർ. നാരായണ മൂർത്തിയുടെ പരാമർശം. ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. അതിനാൽ നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ കഴിയാത്ത അപകടസാധ്യത ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു യഥാർത്ഥ പ്രൊഫഷണലിൻ്റെ ഉത്തരവാദിത്തം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകലാണെന്നും, ഈ സംഭാവന ഉയർന്ന അഭിലാഷങ്ങൾ, വലിയ സ്വപ്നങ്ങൾ, ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇൻഫോസിസ് സഹസ്ഥാപകൻ പറഞ്ഞു.
ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എൻ്റെ പുരോഗതിക്കായി എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിൻ്റെ തെളിവാണ് ഞാൻ ഇവിടെ മുഖ്യാതിഥിയിരിക്കുന്നതെന്നും എൻ.ആർ. നാരായണ മൂർത്തി പറഞ്ഞു.