നൂറ്റാണ്ടുകൾ പഴക്കമുള്ള ചിലിയിലെ ഭൗമ ചിത്രങ്ങൾ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകൾ കൊണ്ട് നാശത്തിൻ്റെ വക്കിലാണ്. വലിയ ചരിത്രമടങ്ങുന്ന മരുഭൂമിയിലെ ഈ കലാസൃഷ്ടികളെ ടയർ പാടുകൾ കയ്യേറുന്നത് സംരക്ഷിക്കാൻ നേരിട്ടിറങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ. ആയിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് പൂർവികർ നടന്നുനീങ്ങിയ വഴികൾ, ബാർട്ടർ സിസ്റ്റമുണ്ടായിരുന്ന കാലത്ത് മത്സ്യവും മാംസവും മറ്റും കെെമാറുന്നതിനായി ഒത്തുകൂടിയിരുന്ന ഇടങ്ങൾ, ഉപേക്ഷിക്കപ്പെട്ട മരുഭൂമിയിലേക്ക് പിൽക്കാലത്ത് സ്വർണം തേടിവന്നവരുടെ കാൽപ്പാടുകൾ എന്നിവയെല്ലാം അവിടെ പതിഞ്ഞിട്ടുണ്ട്.
അങ്ങനെ മനുഷ്യ ചരിത്രത്തിലെ വിലമതിക്കാനാകാത്ത സാംസ്കാരിക അടയാളപ്പെടുത്തലുകളാണ് വടക്കൻ ചിലിയിലെ മണൽ ചിത്രങ്ങൾ. 'ജിയോഗ്ലിഫുകൾ' എന്നറിയപ്പെടുന്ന ഇത്തരം നൂറുകണക്കിന് ഭീമൻ ചിത്രങ്ങൾ മണൽപ്പരപ്പിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായിരുന്നു. എന്നാൽ, സർക്കാർ വേണ്ടവിധം ഇത് സംരക്ഷിച്ചില്ല. ഇതോടെ ചിലിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ടയറുകളുടെ പാടുകൾ അറിഞ്ഞുമറിയാതെയും ചരിത്രത്തിന് മുകളിലൂടെ കയറിയിറങ്ങി.
ALSO READ: മാനവരാശിയുടെ അതിജീവനത്തിന്റെ താക്കോല്? 4000 പ്രകാശ വര്ഷം അകലെ ഭൂമിയെ പോലെ മറ്റൊരു ഗ്രഹം
ഇരുചക്ര വാഹനങ്ങളും ഓഫ് റോഡ് വാഹനങ്ങളുമാണ് മുഖ്യമായും ഇതുവഴി കടന്നുപോകുന്നത്. അധികൃതരുടെ അവഗണന തുടരുന്നതോടെ, ചരിത്ര അടയാളപ്പെടുത്തലുകൾ സംരക്ഷിക്കാൻ ഒടുവിൽ പ്രദേശവാസികൾ നേരിട്ടിറങ്ങി. എന്നാൽ മലയ്ക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഈ ലിഖിതങ്ങൾ കാണാൻ പോലുമാകില്ലെന്നതും വസ്തുതയാണ്. അതുകൊണ്ട് ഈ വെല്ലുവിളി മറികടക്കാൻ മേഖലയ്ക്ക് ചുറ്റും അതിർത്തികെട്ടി പ്രവേശനം തടയണമെന്നാണ് വിദഗ്ദർ ആവശ്യപ്പെടുന്നത്.
സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കൊത്തുപണികൾ എന്നെന്നേക്കുമായി മാഞ്ഞുപോകുന്നത് തടയാനും, പഴയ പ്രതാപത്തിലേക്ക് മേഖലയെ തിരിച്ചുകൊണ്ടുപോകാനും നടപടിയുണ്ടാകണമെന്ന് അവർ അഭ്യർഥിക്കുന്നു. പമ്പാ ഡെൽ തമരുഗൽ നാഷണൽ റിസർവിൻ്റെ ഭാഗമായ മേഖലയുടെ സംരക്ഷണ ചുമതല നിലവിൽ ചിലി ദേശീയ വനസംരക്ഷണ വിഭാഗമായ 'CONAF'നാണ്.