റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. പ്രധാന ഏജൻ്റുമാരിൽ ഒരാളായ സിബി ഔസേപ്പിൻ്റെ അറസ്റ്റ് വടക്കാഞ്ചേരി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിൽ ആകുന്ന പ്രതികളുടെ എണ്ണം മൂന്നായി. മുഖ്യ ഏജൻ്റും റഷ്യൻ പൗരത്വമുള്ള മലയാളികളുമായ സന്ദീപ് തോമസിനെയും, സഹായി സുമേഷ് ആൻ്റണിയേയുമാണ് ഇതിന് മുമ്പ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളംങ്കോ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
മനുഷ്യ കടത്തിൻ്റെ പ്രധാന ഏജൻ്റുമാരാണ് ഇരുവരുമെന്നും കൂടുതൽ മലയാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും കൂലിപ്പട്ടാളത്തിൽ നിന്ന് മോചിതനായ തൃശൂർ സ്വദേശി സന്തോഷ് മുഖം ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിനെയും സന്ദീപ് ചന്ദ്രനെയും അടക്കം മനുഷ്യ കടത്തിനിരയാക്കിയ മുഖ്യപ്രതികളാണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം സന്ദീപിനെ കൊച്ചിയിൽ നിന്നും സുമേഷ് ആൻ്റണിയെ തൃശൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതികൾ മനുഷ്യകടത്തിൻ്റെ മുഖ്യ കണ്ണികൾ ആണെന്നും കമ്മീഷണർ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു.
റഷ്യയിലേക്കുള്ള മനുഷ്യൻറെ പ്രധാന ഏജൻറ് ആണ് സന്ദീപ് എന്ന് കൂലിപട്ടാളത്തിൽ നിന്നും മോചിതനായ തൃശ്ശൂർ കൊടകര സ്വദേശി സന്തോഷ് ഷണ്മുഖം ന്യൂസ് മലയാളത്തോട് പറഞ്ഞു. സന്ദീപിന്റെ സഹായികളായി പ്രവർത്തിച്ചവരാണ് സുമേഷ് ആന്റണിയും സിബി ഔസേപ്പും. മരണമുഖത്തേക്കാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് അറിയാമായിരുന്നിട്ടും ഇവർ നിരവധി ആളുകളെ റഷ്യയിൽ എത്തിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. തുടരന്വേഷണത്തിൽ അനധികൃത റിക്രൂട്ടിംഗ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് വരുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.