സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തില്‍ നിന്നും 12 ലേക്ക് യുഡിഎഫിന്റെ സീറ്റ് വര്‍ധിച്ചു. രണ്ട് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: ഫാസിസത്തെപ്പറ്റി സിപിഎമ്മിന് കൃത്യമായ ധാരണയുണ്ട്; നിലവിലുള്ളത് നിയോ ഫാസിസം: എം.വി. ഗോവിന്ദൻ
പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യുഡിഎഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡിൽ 397 വോട്ടിന് യുഡിഎഫ് വിജയിച്ചുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.