സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഓർത്തഡോക്സ് സഭ. പള്ളിത്തർക്ക വിഷയത്തിൽ സർക്കാർ നിസ്സംഗത വെടിയണം. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യമാണുള്ളത്. സർക്കാരിന് ഹൈക്കോടതി അന്ത്യശാസനം നൽകേണ്ടി വരുന്ന ദുസ്ഥിതി ഒഴിവാക്കേണ്ടതായിരുന്നു. ആറ് പള്ളികളുടെ കേസിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഗൗരവമായി പരിഗണിച്ച് നീതി നടപ്പിലാക്കണമെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
സഭാ തർക്കത്തിൽ നിയമലംഘകർക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് നേരത്തെയും ഓർത്തഡോക്സ് സഭ പ്രതികരിച്ചിരുന്നു. വിധി നടപ്പിലാക്കാമെന്ന് കോടതികളോട് പറയുകയും പുറത്തുവന്ന് ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നത്. നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്നും ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒളിച്ചോടുന്നത് ശരിയല്ലെന്ന് നേതൃത്വം ആരോപിച്ചിരുന്നു. മറുപക്ഷവുമായി ചേർന്ന് നടത്തുന്ന ഒത്തുകളിയാണോ അതോ സർക്കാരിൻ്റെ പിടിപ്പുകേടാണോ വിധി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.