ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന അഞ്ച് പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാരോട് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുത്ത പള്ളിയുടെ താക്കോൽ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, പാലക്കാട് കളക്ടർമാരെ സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു. സഭാ അധികൃതർ നൽകിയ കോടതയലക്ഷ്യ പരാതിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, എരിക്കിൻചിറ, ചെറുകുന്നം എന്നീ അഞ്ച് പള്ളികളാണ് ജില്ലാ കളക്ടർമാരോട് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജികളിലാണ് ജസ്റ്റിസ്. വി.ജി അരുണിൻ്റെ ഉത്തരവ്.
പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പലവട്ടം പിന്മാറുകയായിരുന്നു.
READ MORE: പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം