കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് തീർഥാടനത്തിനെത്തിയ 1300 വിശ്വാസികൾ മരണപ്പെട്ടതായി സൗദി അറേബ്യ. മരിച്ചവരിൽ 83 ശതമാനം പേരും അനധികൃതമായി ഹജജ് കർമത്തിൽ പങ്കെടുത്തവരാണെന്ന് സൗദി ഭരണകൂടം അറിയിച്ചു.
മതിയായ രേഖകളോ അനുമതിയോ ഇല്ലാത എത്തിയ ഇവർ ഹജ്ജ് നിർവഹിച്ചത് മതിയായ സുരക്ഷയോ വിശ്രമ സൗകര്യങ്ങളോ ഇല്ലാതെയാണെന്നും അധികൃതർ വ്യക്തമാക്കി. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ചവർ യു എസ് മുതൽ ഇന്തോനേഷ്യ വരെ വ്യാപിച്ചു കിടക്കുന്ന പത്തിലധികം രാജ്യത്തിൽ നിന്നുള്ളവരാണ്. രാജ്യങ്ങൾ അവരുടെ പ്രദേശത്തു നിന്ന് ഹജ്ജ് കർമ്മത്തിന് പോയവരുടെ കണക്ക് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഈജിപ്തിൽ നിന്ന് ഹജ്ജ് കർമ്മത്തിനെത്തിയവരിൽ 658 പേരാണ് മരണപ്പെട്ടത്.അതിൽ 630 പേർ രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകരാണ്. മിക്ക കേസുകളിലും ചൂട് വില്ലനായതായാണ് റിപ്പോർട്ട്. സൗദി അറേബ്യയുടെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് മക്കയിലെ താപനില 51.8 ഡിഗ്രി വരെ ഉയർന്നിരുന്നു.എന്നാൽ റിയാദ് ഇതുവരെ മരണത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കുകയോ സ്വന്തം രാജ്യത്തെ കണക്ക് പുറത്തു വിടുകയോ ചെയ്തിട്ടില്ല.