NEWSROOM

കേരളത്തിലെ മതനിരപേക്ഷ നിലപാട് ദുർബലപ്പെടുത്താനുള്ള ശ്രമം, ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തില്ല: പി.രാജീവ്

സിപിഎമ്മിനെതിരെ എന്തെങ്കിലും ഉണ്ടായാൽ മാധ്യമങ്ങൾ ഒരു ആഘോഷപരമ്പരയാക്കുന്ന രീതി കേരളത്തിൽ ഉണ്ട്. പാർട്ടിക്കകത്ത് തർക്കമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. സർക്കാർ ആരെയും സംരക്ഷിക്കില്ല. ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റി നിർത്താനാവില്ല. കേരളത്തിലെ മതനിരപേക്ഷ നിലപാട് ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.


സർക്കാർ സംവിധാനം ആകുമ്പോൾ പരാതികൾ ഉയർന്നു വരാം. ഒരു കുറ്റക്കാരെയും സർക്കാർ സംരക്ഷിക്കില്ല. ഇത്തരം പരാതികളിൽ പെട്ടെന്ന് നടപടിയെടുക്കാനാവില്ല. എന്നാൽ ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റി നിർത്താൻ ആവില്ല. അങ്ങനെ വന്നാൽ ഭരണ സംവിധാനം നിശ്ചലമാകും. സിപിഎമ്മിനെതിരെ എന്തെങ്കിലും ഉണ്ടായാൽ മാധ്യമങ്ങൾ ഒരു ആഘോഷപരമ്പരയാക്കുന്ന രീതി കേരളത്തിൽ ഉണ്ട്. പാർട്ടിക്കകത്ത് തർക്കമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിൻ്റെ വർഗീയ വിരുദ്ധ പ്രചരണം ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. സിപിഎമ്മിന് മതന്യൂനപക്ഷങ്ങൾക്കിടയിലുള്ള പിന്തുണ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇതിൻ്റെ ഭാഗമാണ് പുതിയ സംഭവ വികാസങ്ങൾ. കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാത്തത് പൊലീസിൻ്റെയും ഭരണകൂടത്തിൻ്റെയും മതനിരപേക്ഷ നിലപാടാണ്. ഈ മതനിരപേക്ഷ നിലപാട് ദുർബലപ്പെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നത്.- മന്ത്രി പി. രാജീവ് പറഞ്ഞു.

SCROLL FOR NEXT