പാകിസ്ഥാൻ്റെ തുടർപ്രകോപനങ്ങൾക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതായി റിപ്പോർട്ട്. നാല് വ്യോമതാവളങ്ങളിലേക്ക് ഇന്ത്യൻ മിസൈൽ ആക്രമണം നടന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ രാത്രി വിവിധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും, ഭൂരിപക്ഷം മിസൈലുകൾ പ്രതിരോധിച്ചെങ്കിലും ചില മിസൈലുകൾ പ്രതിരോധം ഭേദിച്ചെന്നും പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറയുന്നു. ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനിൽ നടത്തിയ മിസൈൽ ആക്രമണത്തിന് അധികം വൈകാതെ മറുപടി നൽകുമെന്നും അഹമ്മദ് ഷെരീഫ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ത്യ പാക് സംഘർഷത്തിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. നാഷണൽ കമാൻഡ് അതോറിറ്റി യോഗമാണ് ചേരുക. ആണവായുധ മിസൈൽ നയങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നതതല സമിതിയാണ് നാഷണൽ കമാൻഡ് അതോറിറ്റി.
അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ, പാക് ഡ്രോണുകളെ തകർത്തെറിഞ്ഞാണ് ഇന്ത്യ പ്രതിരോധം തീർത്തത്. ജമ്മുവിലേക്ക് മാത്രം എത്തിയത് നൂറോളം ഡ്രോണുകളെന്നും റിപ്പോർട്ടുണ്ട്.
പാകിസ്ഥാനിലെ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെയാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണം നൂർ ഖാന്‍, മുറീദ്, റഫീഖി എയർബേസുകളിലാണ് ആക്രമണം. സംഘർഷ പശ്ചാത്തലത്തിൽ വ്യോമപാത പൂർണ്ണമായി അടച്ചിരിക്കുകയാണ് പാകിസ്ഥാന്‍. വ്യോമാതിർത്തിയില്‍ എല്ലാത്തരം വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
ALSO READ: പാക് ഡ്രോണുകളെ തകർത്ത് ഇന്ത്യൻ പ്രതിരോധം; കനത്ത തിരിച്ചടി നേരിട്ടിട്ടും ആക്രമണം തുടർന്ന് പാകിസ്ഥാൻ
പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. പാകിസ്ഥാൻ്റെ ഫതാ 1 മിസൈൽ വെടിവെച്ചിട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബാരമുള്ളയിൽ വൻ പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ പത്ത് മണിക്ക് നിർണായക വാർത്താ സമ്മേളനം നടത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒരുമിച്ച് മാധ്യമങ്ങളെ കാണും. സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.