പഹൽഗാം ഭീകരാക്രമണത്തിലെ ഇന്ത്യൻ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. ഇന്ത്യയിലെ ഒളികേന്ദ്രങ്ങളിൽ ഉള്ള ഭീകരരോട് പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർദേശം നൽകിയതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2019-ൽ ബാലക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആവർത്തിക്കുമെന്ന് പാക് ഇൻ്റലിജൻസ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ഭയന്നാണ് ഭീകരർക്ക് അടിയന്തര നിർദേശം നൽകിയതെന്നാണ് ലഭ്യമാകുന്ന വിവരം. കത്വയോട് ചേർന്നുള്ള ഷക്കർഗഡ്, നൗഷേരയോട് ചേർന്നുള്ള സാഹ്നി, ഹിരാനഗറിനോട് ചേർന്നുള്ള സുഖ്‌മൽ എന്നി സ്ഥലങ്ങളിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ട്. ലോഞ്ച്പാഡുകൾ ഒഴിപ്പിച്ച് പാകിസ്ഥാനിലെ താവളങ്ങളിലേക്ക് മടങ്ങണമെന്നും നിർദേശത്തിൽ പറയുന്നു. പാക് അധീന കശ്മീരിലെ മൂന്ന് പ്രധാന ഭീകര കേന്ദ്രങ്ങൾ ശൂന്യമാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.