NEWSROOM

പാലക്കാട്ടെ KSRTC ഡ്രൈവറുടെ മരണം മര്‍ദനമേറ്റല്ലെന്ന് പൊലീസ്; മരിച്ചത് പലിശ സംഘത്തിന്റെ ആക്രമണത്തിലെന്ന് കുടുംബം

ഇന്ന് രാവിലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് മരണപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് കെഎസ്ആര്‍ടിസി ഡ്രൈവറുടെ മരണം മര്‍ദനമേറ്റല്ലെന്ന് പൊലീസ്. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് ആണ് മരിച്ചത്. പലിശയ്ക്ക് പണം കൊടുക്കുന്ന സംഘത്തിന്റെ മര്‍ദനമേറ്റാണ് മനോജ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇന്ന് രാവിലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് മരണപ്പെട്ടത്. ഈ മാസം ഒമ്പതിനായിരുന്നു മനോജ് ആക്രമിക്കപ്പെട്ടത്. പണം തിരിച്ച് കിട്ടാന്‍ വൈകുന്നതിനെച്ചൊല്ലി സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനു പിന്നാലെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒമ്പതാം തീയതി ആക്രമണമുണ്ടായ ദിവസം മനോജ് സഹോദരിയുടെ കൊടുവായൂരിലെ വാടക വീട്ടില്‍ അവശനിലയില്‍ എത്തിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനു പിന്നാലെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നലെയാണ് മനോജിന്റെ മരണം മര്‍ദനമേറ്റല്ലെന്ന് പൊലീസ് അറിയിച്ചത്. മനോജ് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്‌ട്രോക്് വന്നതാണെന്നാണ് പൊലീസിന്റെ വാദം.

അതേസമയം, മനോജിന്റെ മരണം പലിശ സംഘത്തിന്റെ ആക്രമണത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കി അയല്‍വാസി ഷെറിനും രംഗത്തെത്തി. മനോജ് ആരോഗ്യവാനായിരുന്നുവെന്നും സ്‌ട്രോക് വന്നതാണെന്നുള്ള വാദം തെറ്റാണെന്നും ഷെറിന്‍ പറയുന്നു. മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല.

SCROLL FOR NEXT