പൂരം കലക്കല്‍ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണം കൊണ്ട് ഗുണമുണ്ടാകാൻ പോകുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഗൂഢാലോചനകൾ അന്വേഷണത്തിൽ പുറത്തുകൊണ്ടുവരാനാകില്ല. ആരോപണങ്ങൾ പൂർണമായും പോലീസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ജി രാജേഷ് പറഞ്ഞു.
ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം നടത്തി. ഗവൺമെന്റ് പ്ലീഡർ ( ഫോറസ്റ്റ് ) നാഗരാജ് നാരായണന്റെ നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങൾ നടന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
ആരോപണങ്ങൾ പൂർണ്ണമായും പൊലീസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. യഥാർഥ ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. പൂരം നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട പാറമേക്കാവ് ഒരു ഘട്ടത്തിലും ഇടപെടൽ നടത്തിയിട്ടില്ല. തങ്ങൾ യാതൊരു ഗൂഢാലോചനയിലും പങ്കാളികൾ അല്ലെന്നും ജി. രാജേഷ് പറഞ്ഞു.